
ന്യൂഡൽഹി: പരിസ്ഥിതി, സുരക്ഷാ സംബന്ധമായ നിയമങ്ങൾ ഒന്നും പാലിക്കാതെ ഫാക്ടറി തുടങ്ങാമെന്നും ഫാക്ടറികള്‍ തുടങ്ങാനും പ്രവര്‍ത്തിക്കാനും ലൈസന്‍സ് ആവശ്യമില്ലെന്നതടക്കമുള്ള നിയമഭേദഗതിയ്ക്കു ശുപാർശ ചെയ്യുന്ന ബില്ല് അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. തൊഴിലാളികളുടെ സുരക്ഷയ്ക്ക് നിലവിലെ നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ ഇല്ലാതാക്കുന്ന നിർദേശങ്ങൾ ഉൾപ്പെടുന്നതാണു ഭേദഗതി ബിൽ എന്നതിനാൽ ഭേദഗതിനിര്‍ദേശങ്ങളോട് ബി. ജെ. പി. അനുകൂലസംഘടനയായ ബി. എം. എസ്. ഉള്‍പ്പെടെ എല്ലാ തൊഴിലാളിസംഘടനകൾക്കും എതിർപ്പാണുള്ളത്.

അപേക്ഷയില്‍ രണ്ടുമാസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കുമെന്നതടക്കമുള്ള വ്യവസ്ഥകൾ അപകടകരമാണെന്നു തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളിയുടെ സുരക്ഷാ, ക്ഷേമപ്രശ്‌നങ്ങള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മുന്‍കൂര്‍ അറിയിപ്പില്ലാതെ പരിശോധിക്കാമെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ നീക്കം ചെയ്തു പകരം മേലധികാരിയുടെ സമ്മതത്തോടെ, മുന്‍കൂട്ടി അറിയിച്ചുമാത്രമേ പരിശോധന നടത്താവൂ എന്നാണ് പുതിയ ബില്ലിലെ നിര്‍ദേശം. ഇതും എതിർപ്പിന് കാരണമാണ്.
