
തിരുവനന്തപുരം: കമലഹാസനെ പിന്തുണയ്ക്കുന്ന പിണറായിയോടൊപ്പം താനും ചേരുന്നുവെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍. ഇത് രാഷ്ട്രീയത്തിനപ്പുറമുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് ശശി തരൂര്‍ തന്‍റെ പിന്തുണ അറിയിച്ചത്. കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വർഗീയ ശക്തികളെ നിയമപരമായി നേരിടണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമൽഹാസനെ നിശബ്ദനാക്കാൻ ഇത്തരം കൊലവിളികൾക്കും ഭീഷണികൾക്കും ആവില്ല.

വർഗീയ വിഭാഗീയ അജണ്ടയുമായി ജനങ്ങളെ വിഭജിക്കാനും സാമൂഹിക ജീവിതം കലുഷമാക്കാനും അശാന്തി വിതയ്ക്കാനും മുതിരുന്ന ഒരു ശക്തിയെയും അംഗീകരിക്കാനാവില്ല. കമൽ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളിയെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
