
ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബാലു വര്‍ഗീസ്, വിശാഖ്, ഗണപതി, ലാല്‍, സിദ്ദീഖ്, ഷമ്മി തിലകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെ, വ്യാജ പതിപ്പ് പുറത്തിറക്കിയവര്‍ അറസ്റ്റിലായി. വടക്കാഞ്ചേരി എരുമപെട്ടി സ്വദേശികളായ പ്രണവ് സഞ്ജീവ്, നിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി ന്യൂരാഗം തിയേറ്ററില്‍ നിന്നും ഇവര്‍ സോണിയുടെ സൈബര്‍ഷോട്ട് ക്യാമറ ഉപയോഗിച്ച് വ്യാജന്‍ പകര്‍ത്തുകയായിരുന്നു.

തൃശൂര്‍ സൈബര്‍സെല്ലാണ് പ്രതികളെ പിടികൂടിയത്. പൈറസി ഏജന്റുകള്‍ വഴി നടത്തിയ രഹസ്യന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. ചങ്ക്‌സ് ഫോണിലൂടെ പ്രചരിപ്പിക്കുന്നവരെ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതിന് സമാനമായ രീതിയിലാണ് ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡെയുടെയും വ്യാജന്‍ പകര്‍ത്തിയത്. ക്യാമറയില്‍ നിന്നും സിനിമ പകര്‍ത്തിയ ശേഷം ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴിയാണ് ചിത്രം പ്രചരിപ്പിച്ചത്.
