
പാലക്കാട്: 2002 ൽ മയിലമ്മയെന്ന വനിത തുടങ്ങി ജനങ്ങൾ ഏറ്റെടുത്ത പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ ജനകീയ സമരം ഈ വർഷം ഏപ്രിൽ മാസത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി തുടരുന്ന അവഗണനകളില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുന്നത് വരെയെത്തിയ ഒന്നര ദശാബ്ദത്തിന് ശേഷം വിജയത്തോടെ വിരാമമാകുന്നു. സമരം ആരംഭിച്ചപ്പോൾ മുന്നിൽ നിന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മയിലമ്മ പ്ലാച്ചിമട സമരത്തിലൂടെ ലോകശ്രദ്ധ നേടുകയുണ്ടായി ഫലം ഒന്നുമില്ലാതെ, സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിൽ 2007 ല്‍ മയിലമ്മ അന്തരിച്ചു.
പ്ലാച്ചിമടയില്‍ പ്ലാന്റ് തുടങ്ങാന്‍ തങ്ങള്‍ക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്ന് ഇന്ന് സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ കമ്പനി വ്യക്തമാക്കുകയായിരുന്നു. കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ ഇനി പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് വിസമ്മതിച്ചതിനെതിരെ കോള കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ നാൾവഴികളിലെല്ലാം ലൈസൻസ് നല്കണമെന്ന് ആവശ്യപ്പെട്ടിരുന്ന കമ്പനി ഇന്ന് കോടതിയിൽ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ പഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്തില്ല. ഇതോടെ വിജയത്തില്‍ എത്തിയത്, തോല്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ജനതയുടെ ഒടുങ്ങാത്ത പോരാട്ടവീര്യത്തിന്റെ കരുത്താണ്. ഏത് വൻകിട ആഗോള ഭീമൻ ആണെങ്കിലും സാധാരണക്കാരായ ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്ത് നിന്നാൽ നേടാൻ ആകാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കപ്പെടുകയാണ്.
