
ത്രിപുര: ബി. ജെ. പിയെ വെല്ലുവിളിച്ചു പശ്ചിമബംഗാളില്‍ കനത്ത പോരാട്ടം നടത്തുന്ന മമതയെ ത്രിപുരയില്‍ രാഷ്ട്രീയ കാലുവാരലിലൂടെ തറപറ്റിച്ചുകൊണ്ട് ബി. ജെ. പി കാവിക്കൊടി പാറിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ ആറ് എം. എൽ. എമാരുമായി ത്രിപുരയിൽ ബി. ജെ. പിരാഷ്ട്രീയനേട്ടം സ്വന്തമാക്കി. എന്‍. ഡി. എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തതിന് പാര്‍ട്ടിയില്‍നിന്ന് നടപടി നേരിട്ട എം. എല്‍. എമാരായ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്‌ഹോള്‍, ബിശ്വ ബന്ദു സെന്‍, പ്രന്‍ജിത് സിങ് റോയ്, ദിലീപ് സര്‍ക്കാര്‍ എന്നിവർ ബി. ജെ. പി പാളയത്തിലേക്ക് ചേക്കേറി.

ഇടതു കോട്ടയായ ത്രിപരുയിലെ 60 അംഗ നിയമസഭയില്‍ 50 സീറ്റും ഇടതുപക്ഷത്തിനാണ്. നാല് സീറ്റ് കോണ്‍ഗ്രസിനും ആറ് സീറ്റ് തൃണമൂലിനും. തൃപുരയുടെ ചരിത്രത്തില്‍ ഒരു സീറ്റുപോലും നേടാനാവാത്ത ബി. ജെ. പിയാണു വളഞ്ഞ വഴിയില്‍ ആറു സീറ്റ് നേടിയത്. 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ താമര വിരിയിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ആദ്യപടിയാണു എംഎല്‍എമാരെ റാഞ്ചിയുള്ള നീക്കം. 24 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലൂടെയല്ലാതെ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബി. ജെ. പി.
