
അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് വിജയം. എല്‍.ഡി.എഫും യു.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി. പുളിക്കലിനെ 1992 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ഉസ്മാന്‍ തോല്‍പ്പിച്ചത്. .അഡ്വ.പ്രകാശ് ബാബു വായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ഐക്യജനാധിപത്യ മുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനം മൂലമാണ് വിജയമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്‍റെ ഏക സിറ്റിങ് സീറ്റായിരുന്നു അരൂര്‍. എം.എല്‍.എയായിരുന്ന എ.എം ആരിഫ് ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ഏക സീറ്റിങ്ങ് സീറ്റായതിനാല്‍ മറ്റ് മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിനേക്കാള്‍ അരൂര്‍ നിലനിര്‍ത്തുക എന്നത് ഇടതുമുന്നണിക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. ആ പ്രതീക്ഷകളാണ് ഷാനിമോൾ ഇല്ലാതാക്കിയത്.
