പമ്പ: ശബരിമലയിലെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നൂറ് കോടി അനുവദിച്ചെങ്കിലും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിട്ടില്ലെന്നു കണ്ണന്താനം പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. നേരത്തെ പ്രളയത്തിന് തൊട്ടുപിന്നാലെ കണ്ണന്താനം ശബരിമലയില്‍ വന്നിരുന്നു. അന്ന് വളരെ ദയനീയമായിരുന്നു സാഹചര്യം. അതില്‍ നിന്ന് ഒട്ടും മാറാത്തതെന്തേയെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ആ നൂറുകോടിയെവിടെയെന്നും അദ്ദേഹം ചോദിച്ചു. റഷ്യയിലും ചൈനയിലും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ശബരിമലയില്‍ എത്തുന്നത് ഭക്തന്‍മാരാണ്. തീവ്രവാദികളല്ല. പോലീസ് എന്തിനാണ് അവരെ മര്‍ദ്ദിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട കാര്യമെന്ത് എന്നും കണ്ണന്താനം ചോദിച്ചു.
കേന്ദ്രമന്ത്രി എന്ന നിലയിലാണ് താന്‍ ശബരിമലയില്‍ എത്തിയതെന്ന് കണ്ണന്താനം പറഞ്ഞു. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് എത്തിയതല്ല. ശബരിമലയില്‍ പോലീസ് നടപടി കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്.
പോലീസ് നിയന്ത്രണത്തിലാണ് കേരളം എന്ന പ്രതീതിയുണ്ടാക്കുകയാണ് ചെയ്തതത്. ഭക്തരില്‍ ചിലര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്നത് തെറ്റല്ല. യുവതീ പ്രവേശന വിഷയത്തില്‍ കോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു. കേന്ദ്രം അനുവദിച്ച 100 കോടിയില്‍ കിട്ടിയത് 18 കോടി മാത്രമാണ്. ആര്‍എസ്എസിനെ ശബരിമല ഏല്‍പ്പിക്കാനാകില്ല. ശബരിമലയില്‍ ആരെയും അഴിഞ്ഞാടന്‍ അനുവദിക്കില്ല. സന്നിധാനത്ത് പ്രതിഷേധിച്ച രാജേഷ് ആര്‍.എസ്.എസ് നേതാവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആ നൂറ് കോടി എവിടെ?; ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നു കേന്ദ്രമന്ത്രി കണ്ണന്താനം; കിട്ടിയത് 18 കോടി മാത്രമെന്ന് കടകംപള്ളി