പോര്‍ട്ട് ബ്ലെയര്‍: കൊടുങ്കാറ്റും കനത്ത മഴയും മൂലം ആന്‍ഡമാനിലെ ദ്വീപ സമൂഹത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാവികസേനയുടെ ആറു യുദ്ധകപ്പലുകളും മൂന്നു ഹെലികോപ്ടറുകളും തീരസേനയുടെ രണ്ട് കപ്പലുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥകാരണം ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു.

ദ്വീപ സമൂഹത്തിൽ അകപ്പെട്ട വിനോദ സഞ്ചാരികളെ കടത്തു ബോട്ടുകളില്‍ പോര്‍ട്ട് ബ്ലെയര്‍ തുറമുഖത്തെത്തിച്ചിരുന്നു. ഇവരെ തുറമുഖത്തിന് പുറത്ത് നങ്കൂരമിട്ടിരിക്കുന്ന നാവികസേനയുടെ കപ്പലുകളിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കൊടുങ്കാറ്റിനും കനത്ത മഴക്കും കാരണമായത്. തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്ത ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകൾ.