
ദില്ലിയിലെ മലിനീകരണത്തില്‍ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ദില്ലിയിലെ അന്തരീക്ഷ മലീനീകരണത്തെ കുറിച്ചുള്ള ഹർജി പരിഗണിക്കെവെയാണ് ജസ്റ്റിസ് അരുൺ മിശ്ര, ദീപക്ക് ഗുപ്ത എന്നിവർ അടങ്ങുന്ന ബെഞ്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

ആളുകളെ ഇങ്ങനെ ജീവിക്കാൻ വിടുന്നതിലും നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. ദില്ലി നരകത്തിന് തുല്ല്യമായി മാറിയെന്നും കോടതി വിമർശിച്ചു. മലിനീകരണത്തിന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതെന്തെന്ന് ചോദിച്ച് കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു.
പരസ്പരം പഴിചാരാനും രാഷ്ട്രീയം കളിക്കാനുമായി മലനീകരണം വിഷയമാക്കുന്നു. കൂട്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ദില്ലി സർക്കാരിനും കേന്ദ്രസർക്കാരിനു ഒഴിഞ്ഞ്മാറാനാകില്ല. സര്‍ക്കാരുകള്‍ കാര്യങ്ങളെ കൂടുതൽ ഗൗരവമായി കാണണമെന്നും കോടതി പറഞ്ഞു. ഭിന്നതകൾ മാറ്റിവച്ച് നഗരത്തിൽ വായു ശുദ്ധീകരണ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി 10 ദിവസത്തിനകം സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.
