കൊല്ലം: ആലപ്പാട് ഖനനവുമായി ബന്ധപെട്ട് നടക്കുന്ന വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഐ.ആര്‍.ഇയ്ക്ക് അകത്ത് അനുവദിച്ച പോലീസ് സ്റ്റേഷൻ എന്ന ഉത്തരവും അട്ടിമറിച്ചതായി ആരോപണം. കരിമണല്‍ കടത്ത് നിയന്ത്രിക്കാനും രേഖകൾ സൂക്ഷിക്കാനും മണൽ കടത്തിന് ഉപയോഗിക്കുന്ന ലോറികളുടെ വിവരങ്ങൾ സൂക്ഷിക്കാനുമായാണ് പോലീസ് സ്റ്റേഷൻ അനുവദിച്ചത് എന്നാണ് പറയുന്നത്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കാനായി 345 തസ്തിക സൃഷ്ടിച്ച കാര്യം ഈ ഉത്തരവില്‍ വ്യക്തമാകുന്നു. ഇത് പ്രകാരം കൊല്ലം ഐആര്‍ഇയ്ക്ക് രണ്ട് അഡീഷണല്‍ എസ്.ഐ അടക്കം 40 പൊലീസുകാരെ അനുവദിച്ചിരുന്നു.
നിയമനത്തിന് മുന്നോടിയായി ഐആര്‍ഇ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംസ്ഥാന പൊലീസ് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇവിടെ എത്തുന്നതും കടന്ന് പോകുന്നതുമായ എല്ലാ ലോറികളുടെയും രജിസ്റ്റര്‍ തയ്യാറാക്കണം, ലോറികളുടെ നമ്പറുകൾ എഴുതി സൂക്ഷിക്കണം, ഐആര്‍ഇയുടെ ഒരു കവാടത്ത് കൂടി ലോറി അകത്തേക്ക് പ്രവേശിപ്പിക്കണം, മറ്റേ കവാടത്തില്‍ക്കൂടി ലോറി പുറത്തേക്ക് ഇറക്കണം. എന്നീ നിലയിൽ എന്നാൽ ഇതെല്ലാം പൂര്‍ണ്ണമായി തള്ളി ഐആര്‍ഇ പൊലീസുകാരെ പടിക്ക് പുറത്ത് നിര്‍ത്തി എന്നാണ് നാട്ടുകാർ പറയുന്നത്.
ഇപ്പോൾ രാത്രിയുടെ മറവിലും പട്ടാപ്പകലും ഐആര്‍ഇയില്‍ നിന്ന് പാസില്ലാത്ത ലോറികള്‍ കടന്ന് പോകുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആറ് കേസുകളാണ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ അനധികൃത കടത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. രണ്ട് ലോറികള്‍ പിഴയടച്ച് വിട്ടയക്കുകയും ചെയ്തുഎന്നും നാട്ടുകാർ ആരോപിക്കുന്നു.