
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയ്ക്ക് കാരണം കൺവെൻഷൻ സെന്ററിന് ലൈസൻസ് ലഭിക്കാത്തത് അല്ലെന്നും മറിച്ച് കുടുംബത്തിനുള്ളിലെ ഉരുൾപ്പൊട്ടലുകളാണെന്നുമാണ് അന്വേഷക സംഘത്തിന് നിലവിൽ ബോധ്യപ്പെട്ടിരിക്കുന്നത്. ദീർഘ കാലം ഘാന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ബിസിനസ് നടത്തീയിരുന്ന സാജന്‍റെ ഡ്രൈവറായ യുവാവിന്‍റെ ഫോണിലേക്ക് സാജന്‍റെ ഭാര്യ ബീന നിരന്തരം വിളിച്ചതിന്‍റെ വിശദാംശങ്ങൾ
വെച്ച് ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യയ്ക്ക് കാരണം കുടുംബത്തിനകത്തെ പ്രശ്‌നങ്ങളാണെന്ന നിഗമനത്തിലേക്ക് അന്വേഷക സംഘം എത്തിയിരിക്കുന്നത്.
കേസന്വേഷണത്തിൽ സാജന്‍റെ മകൾ നല്കിയ നിർണ്ണായക മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായി മാറിയത്. ആത്മഹത്യ ചെയ്ത ദിവസം രാത്രി 11.30ന് അച്ഛൻ അമ്മയുടെ മുറിയിലേക്ക് പോയി എന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. ആ സമയത്ത് സാജന്‍റെ ഭാര്യ ബീന ഡ്രൈവറുടെ ഫോണിലേക്ക് വിളിക്കുകയായിരുന്നു എന്ന് മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിച്ച പോലീസിന് മനസിലാക്കാൻ സാധിച്ചു.

അന്നേ ദിവസം ഏതാണ്ട് 27 തവണയാണ് തന്‍റെ ഡ്രൈവർ മൻസൂറിന്റെ ഫോണിലേക്ക് സാജന്‍റെ ഭാര്യ ബീന വിളിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സാജന്‍റെ ഡ്രൈവറെ അന്വേഷക സംഘം പ്രത്യേകമായി ചോദ്യം ചെയ്തു. സാജൻ നാട്ടിൽ ഇല്ലാതിരുന്ന സമയത്തും കുടുംബത്തിലെ ഡ്രൈവർ ആയിരുന്നു ഈ ചെറുപ്പക്കാരൻ. പാർത്ഥാ കൺവെഷൻ സെന്ററിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയത്തിൽ സാജൻ ആകുലത പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, ഡ്രൈവറുടെ ഫോണിലേക്ക് രാത്രി 10 മണിമുതൽ 1 മണിവരെ നീളുന്ന ഭാര്യയുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ സാജൻ നേരത്തെ തന്നെ ശേഖരിച്ചിരുന്നതായി പറയപ്പെടുന്നു.
ഏതാണ്ട് രണ്ടായിരത്തിനാനൂറിൽ അധികം ഫോൺ കോളുകൾ, അതും ഈ അസമയത്ത്, ഡ്രൈവർ വിളിച്ചത് എന്തിനെന്ന സാജന്റെ ചോദ്യം ഭാര്യയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇതിന്‍റെ പേരിൽ രണ്ടു പേരും തമ്മിൽ വഴക്കും നടന്നിരുന്നു എന്നും അന്വേഷക സംഘം മനസിലാക്കിയിട്ടുണ്ട്. സാജന്‍റെ പേരിലായിരുന്നു ഭാര്യ ഉപയോഗിച്ചിരുന്ന മൊബൈൽ സിം കാർഡ് കണക്ഷൻ എടുത്തിരുന്നത്.
ഡ്രൈവറുമായി ഭാര്യ അസമയത്ത് ഫോണിൽ സംസാരിക്കുന്ന വിഷയം കൺവെൻഷൻ സെന്ററിന്‍റെ ഉടമസ്ഥനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഭാര്യയുടെ അച്ഛൻ പുരുഷോത്തമനോടും മാനേജർ സജീവനോടും സാജൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇവരാരും തന്നെ പ്രശ്‌നത്തിന്‍റെ ഗൗരവം മനസിലാക്കി വിഷയത്തിൽ ഇടപെടാൻ തയ്യാറാവാഞ്ഞത് സാജന് വലിയ മാനസിക വിഷമമുണ്ടാക്കി.
നേരത്തെ, ഡ്രൈവറായ യുവാവും സാജന്‍റെ ഭാര്യ ബീനയും നടത്തിയ ഒരു യാത്രക്കിടെ കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടതിന്‍റെ വിശദാംശങ്ങൾ ഡ്രൈവറോട് ആരാഞ്ഞപ്പോൾ ഞ്ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ഡ്രൈവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നടത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ സാജന്‍റെ ഡ്രൈവർ നടത്തിയ നിർണ്ണായക വെളിപ്പെടുത്തലുകളോടെ ആന്തൂർ മുനിസിപ്പാലിറ്റിയേയും സി.പി. എമ്മിനെയും കേസിൽ പ്രതി സ്ഥാനത്ത് സ്ഥാപിക്കാൻ മാധ്യമ പ്രവർത്തകരും യു. ഡി. എഫും നടത്തിയ ഗൂഡാലോചന കൂടിയാണ് പുറത്തുവരുന്നത്.
