തിരുവനന്തപുരം: പാറശാലയില്‍ വീട്ടിനുള്ളില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ മാതാപിതാക്കളാണെന്ന് പോലീസ് പറഞ്ഞു. പാറശാല നെടുവാൻവിളയിൽ വെള്ളിയാഴ്ചയാണ് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടവിളാകത്ത് പറങ്കിമാംവിളവീട്ടിൽ ശ്രീധരൻ- സരസ്വതി ദമ്പതികളുടെ മകൻ സന്തോഷ് (25)നെയാണ് തലയ്ക്ക് പുറകിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം വെട്ടേറ്റ് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചിട്ടുമുണ്ടായിരുന്നു. സംഭവത്തിൽ മാതാപിതാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ആസൂത്രണത്തോടെയുള്ള കൊലപാതകമായിരുന്നു ഇതെന്നും ലഹരിക്കടിമയായ മകന്റെ ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് മാതാപിതാക്കൾ മകനെ കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തിൽ വ്യകതമായി എന്നാണ് വിവരം. കഞ്ചാവിനും മറ്റ് ലഹരികൾക്കും അടിമയായ മകന്റെ ശല്യം സഹിക്കാനാകാതെയാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് കൊല്ലപ്പെട്ട സന്തോഷിന്റെ മാതാവ് സരസ്വതി പോലീസിൽ നൽകിയ മൊഴി. കൊല്ലുന്നതിനുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കിയിരുന്നതായും ഇവർ സമ്മതിച്ചു.

എല്ലാ ലഹരിക്കും അടിമയായിരുന്നു മകൻ ലഹരി വസ്തുക്കൾ വാങ്ങാൻ പണം കണ്ടെത്തുന്നതിനായി ഇയാൾ നിരന്തരം വീട്ടിൽ ബഹളം വയ്ക്കുകയും ഞങ്ങളെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിൽ സഹികെട്ടാണ് ഞങ്ങൾ തന്നെ ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്നുമാണ് മൊഴി. ലഹരി ഉപയോഗിച്ച് നിരന്തരം ബഹളം വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്ത സന്തോഷിനെതിരെ പിതാവ് ശ്രീധരൻ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും സന്തോഷിന്റെ ഉപദ്രവത്തിന് കുറവുണ്ടായില്ല. കൊലപാതകം നടന്ന ദിവസവും സന്തോഷ് 80 രൂപയുമായി കഞ്ചാവ് വാങ്ങുന്നതിനായി പോയിരുന്നു ശേഷം 9 മണിക്ക് തിരിച്ചെത്തിയ ഇയാൾ ലഹരി ഗുളിക വാങ്ങുന്നതിന് വീട്ടുകാരോട് 100 രൂപ ആവശ്യപ്പെട്ടു. ദിവസവും പണം ആവശ്യപ്പെട്ട് നടത്തുന്ന ശല്യം ഒഴിവാക്കാൻ മാതാപിതാക്കൾ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം ആസിഡും കമ്പിപ്പാരയുമായി മാതാപിതാക്കൾ കരുതി ഇരുന്നു.
ആദ്യം ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതോടെ തറയിൽ വീണ സന്തോഷിന്റെ തലയിൽ കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്നാണ് ഇയാൾ മരിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. കൊലപാതകം നടക്കുന്നതിന് മുമ്പ് വ്യാഴാഴ്ച വൈകിട്ടും സന്തോഷ് പിതാവ് ശ്രീധരനെ ഉപദ്രവിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. ഓട്ടോ ഡ്രൈവറായ ശ്രീധരനെ സവാരിക്ക് വിളിക്കാൻ വന്നയാളാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇക്കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.