
കണ്ണൂര്‍: ആദിവാസി യുവതിയുടെ മൃതദേഹം ചുമന്നത് മൂന്ന് കിലോമീറ്റര്‍ ദൂരം. ഇത് ബീഹാറിലെയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നുമല്ല, നമ്മുടെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ സ്വന്തം മണ്ഡലത്തിലാണ്.
ജനക്ഷേമ നടപടികളുമായി മുന്നോട്ട് പോകുന്നു എന്ന് ആവര്‍ത്തിച്ച് പറയുമ്പോളും സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ആദിവാസി കോളനികളിലെ വീടുകളിലേക്ക് നടന്നുപോവാന്‍ പോലും വഴിയില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പാട്യം പഞ്ചായത്തിലാണ് ഈ ദുരവസ്ഥ. തൊഴിലുറപ്പ് പണിക്ക് പോവുകയായിരുന്ന കണ്ണവം കോളനിയിലെ മാലതിയെന്ന വീട്ടമ്മ മരം പൊട്ടിവീണാണ് മരിച്ചത്. കൂത്തുപറമ്പ് താലുക്കാശുപത്രിയില്‍ നിന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ആംബുലന്‍സിലാണ് വീട്ടിലേക്ക് കൊണ്ടുപോയത്.
കണ്ണവം കോളനിയിലെ സ്വാമി പീടികവരെയാണ് വാഹനസൗകര്യമുള്ളത്. തുടര്‍ന്ന് ഇളമാങ്കല്‍ കോളനിയിലേക്ക് നടന്നു വേണം പോകാന്‍. ഒരു മണിക്കൂറോളം സമയമെടുത്ത് മൂന്ന് കിലോമീറ്ററോളം ദൂരം ചുമന്നാണ് മൃതദേഹം കൊണ്ടുപോയത്. കാല്‍ നടയാത്ര പോലും ദുര്‍ഘടമായ വഴിയിലൂടെയാണ് മൃതദേഹം കൊണ്ടുപോയത്.
പാട്യം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലായാണ് കണ്ണവം കോളനി കിടക്കുന്നത്. സി.പി.എം മാത്രം ഭരിച്ച ഈ പഞ്ചായത്തുകള്‍ ആദിവാസി കോളനികളോട് മുഖം തിരിച്ച് നിന്നതിന്റെ ഉദാഹരണമാണിതെന്ന ആക്ഷേപം ശക്തമാണ്. നാടിന്റെ മുക്കിലും മൂലയിലും വികസനമെത്തിക്കുന്നുവെന്ന് ആണയിടുന്നവര്‍ ആദിവാസി കോളനികളോട് മുഖം തിരിച്ചിരിക്കുകയാണ്.
