
അമ്പൂരി രാഖി വധക്കേസിൽ കാമുകൻ അഖിൽ കുറ്റം സമ്മതിച്ചു. മറ്റൊരു വിവാഹം കഴിച്ചാൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുമെന്നും വീട്ടിൽവന്ന് ആത്മഹത്യ ചെയ്യുമെന്നും രാഖി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിൽ അന്വേഷണസംഘത്തോട് പറഞ്ഞു. സൈനിക ഉദ്യോഗസ്ഥനായ അഖിലും രാഖിമോളും തമ്മിൽ ആറുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, വിവാഹം ചെയ്യുന്നതിനോട് അഖിലിന് താൽപര്യമുണ്ടായിരുന്നില്ല.
രാഖിയുടെ നിർബന്ധത്തെതുടർന്ന് ഫെബ്രുവരി 15ന് എറണാകുളത്തെ ക്ഷേത്രത്തിൽ വെച്ച് അഖിൽ താലികെട്ടി. തുടർന്ന് ഇരുവരും വീട്ടുകാരറിയാതെ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചു. ഇതരമതവിശ്വാസിയായ രാഖിമോളുമായുള്ള ബന്ധം സഹോദരനും ആർ.എസ്.എസ് പ്രവർത്തകനുമായ രാഹുൽ എതിർത്തു. മറ്റൊരു പെൺകുട്ടിയുമായി അഖിലിന് വീട്ടുകാർ വിവാഹം ഉറപ്പിക്കുകയും ചെയ്തു.ഇതറിഞ്ഞ രാഖിമോൾ, വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ രാഖിയെ വകവരുത്താൻ അഖിലും രാഹുലും സുഹൃത്ത് ആദർശും ചേർന്ന് ശ്രമം തുടങ്ങി.ജൂൺ 21ന് വൈകീട്ട് അവധികഴിഞ്ഞ് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ താൻ പുതുതായി പണിയുന്ന വീട് കാണിച്ചുതരാമെന്ന് പറഞ്ഞാണ് അഖിൽ രാഖിമോളെ കാറിൽ കൂട്ടിക്കൊണ്ടുപോയത്.

ഇടക്ക് രാഹുലും മൂന്നാംപ്രതി ആദർശും കാറിൻെറ പിൻസീറ്റിൽ കയറി. സഹോദരനെ സമാധാനത്തോടെ കല്യാണം കഴിച്ച് ജീവിക്കാൻ സമ്മതിക്കില്ലേ എന്ന് ആക്രോശിച്ച് രാഹുൽ രാഖിയുടെ കഴുത്ത് ഞെരിച്ചു. രാഖി അബോധാവസ്ഥയിലായപ്പോൾ കാറിന്റെ പിൻസീറ്റിലെത്തിയ അഖിൽ പ്ലാസ്റ്റിക്കയർകൊണ്ട് കഴുത്തിൽ കുരുക്കിട്ടു. അഖിലും രാഹുലും ചേർന്നാണ് കുരുക്ക് മുറുക്കി രാഖിമോളെ കൊലപ്പെടുത്തിയത്. ശേഷം നേരത്തെ തയാറാക്കിയ കുഴിയിൽ മൃതശരീരം കിടത്തി ഉപ്പുവിതറിയശേഷം മണ്ണിട്ടുമൂടിയെന്നും അഖിൽ സമ്മതിച്ചു.
ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. രണ്ടാംപ്രതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അഖിലിന്റെയും രാഹുലിന്റെയും പിതാവ് മണിയന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിൽ പോലീസ് മർദിച്ചെന്ന് രാഹുൽ മജിസ്ട്രേറ്റിന് മൊഴിനൽകി. ഇതോടെ ഒരിക്കൽകൂടി പ്രതിയുടെ വൈദ്യപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. രണ്ടാംവട്ടം പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിച്ചതോടെ പ്രതിയെ റിമാൻഡ് ചെയ്ത് തൊഴുക്കൽ സബ് ജയിലിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനക്ക് ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി രണ്ടിലെ മജിസ്ട്രേറ്റ് എം. സതീശന്റെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്.
തൃശൂരിൽ ഒളിവിൽ കഴിഞ്ഞ ശേഷം തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് ശനിയാഴ്ച രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച നൽകും.
