
ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റിന്റെ അനായാസ ജയം. 16 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. സ്കോർ; വെസ്റ്റ് ഇൻഡീസ്- നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 95 റൺസ്. ഇന്ത്യ- 17.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ്.
24 റൺസെടുത്ത ഓപ്പണർ രോഹിത് ശർമയും 19 വീതം റൺസെടുത്ത നായകൻ വിരാട് കോഹ്ലിയും മനീഷ് പാണ്ഡെയുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. കൃണാൽ പാണ്ഡ്യ 12ഉം രവീന്ദ്ര ജഡേജ 12 ഉം റൺസ് എടുത്തപ്പോൾ ശിഖർ ധവാൻ ഒരു റണ്ണെടുത്തും ഋഷഭ് പന്ത് റണ്ണൊന്നുമെടുക്കാതെയും പുറത്തായി.നേരത്തെ, ഇന്ത്യൻ ബൗളർമാരുടെ പന്തുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെയാണ് വിൻഡീസ് താരങ്ങൾ 95 റൺസിൽ ഒതുങ്ങുകയായിരുന്നു.

33 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട കരീബിയൻ പടയ്ക്ക് പിന്നീട് തിരിച്ചുവരാനേ സാധിച്ചില്ല. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ജോൺ കാംബെല്ലിനെ പുറത്താക്കി കൃണാൽ പാണ്ഡ്യയാണ് ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടു പിന്നാലെ ലൂയിസിനെ ഭുവനേശ്വർ കുമാർ പുറത്താക്കി. പിന്നീട് ഒത്തു ചേർന്ന പൂരനും പൊള്ളാർഡും ചേർന്ന് വെസ്റ്റ് ഇൻഡീസിനെ കരകറ്റുമെന്ന് തോന്നിച്ചതാണ് എന്നാൽ, അരങ്ങേറ്റക്കാരൻ നവദീപ് സെയ്നി ആ പ്രതീക്ഷകൾ തല്ലിക്കെടുത്തി.
പൂരനെ സ്വന്തം പന്തിൽ പിടിച്ചു പുറത്താക്കിയ സെയ്നി പൊള്ളാർഡിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയും ഹെറ്റ്മെയറുടെ കുറ്റി തെറിപ്പിച്ചും കരീബിയൻ പതനത്തിന്റെ ആക്കം കൂട്ടി. അരങ്ങേറ്റക്കാരൻ നവ്ദീപ് സെയ്നിയെന്ന ഇരുപത്താറുകാരൻ 4 ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ രണ്ടും വാഷിംഗ്ടൺ സുന്ദർ, ഖലീൽ അഹമ്മദ്, കൃണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
