
കഴക്കൂട്ടം (തിരുവനന്തപുരം): അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. ചാന്നാങ്കര വെട്ടുത്തുറ സിത്താര ഹൗസില്‍ ജെട്രൂഡ് വിക്ടര്‍(42)ആണു മരിച്ചത്. മകനെ അയല്‍വാസി മര്‍ദ്ദിക്കുന്നതു കണ്ട് തടയാനെത്തിയ വീട്ടമ്മയാണ് കുത്തേറ്റ് മരിച്ചത്. മകന്‍ വിജിത്ത് വിക്ടറിന്(21) തലയ്ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണു സംഭവം. അയല്‍വാസിയായ ബിജുദാസ്കുട്ടി എന്നയാൾ വീട്ടിലെത്തി വിജിത്തുമായി വഴക്കിടുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബഹളം ഉച്ചത്തിലായതോടെയാണു വിജിത്തിന്റെ മാതാവ് ഇടപെടുന്നത്. ഇതിനിടെ ബിജുദാസ്കുട്ടിയുടെ കയ്യിൽ കത്തി ശ്രദ്ധയിപ്പെട്ട മാതാവ് മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴുത്തിന് കുത്തേറ്റത്.
നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ ആക്രമിച്ച ബിജുദാസ്കുട്ടി ഓടി രക്ഷപെട്ടു. കുത്തേറ്റ വീട്ടമ്മയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ബിജുദാസ്കുട്ടി ഒളിവില്‍ ആണ്. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ഇവരും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ഇതുസംബന്ധിച്ചു കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായും പോലീസ് പറയുന്നു.