
ബാബറി ഭൂമി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ഡിസംബർ 9ന് മുൻപായി പുനഃപരിശോധന ഹർജി നൽകുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. പുനഃപരിശോധന ഹർജി നൽകേണ്ടെന്ന സുന്നി വഖഫ് ബോർഡിന്‍റെ തീരുമാനം ബാധിക്കില്ലെന്നും സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്നും ബോർഡ് വ്യക്തമാക്കി. അഞ്ച് മുസ്ലിം കക്ഷികളാണ് പുനഃപരിശോധനാ ഹര്‍ജി നൽകുന്നത്.

പള്ളി പണിയാൻ അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമിയെന്ന സുപ്രീംകോടതി വാഗ്ദാനം തള്ളുകയും ചെയ്തിരുന്നു. എന്നാൽ, പുനഃപരിശോധന ഹർജി നൽകേണ്ടെന്നാണ് ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിന്റെ നിയന്ത്രണത്തിലുള്ള സുന്നി സെൻട്രൽ വഖഫ് ബോർഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഭൂമിക്ക് പകരമായി കോടതി നിർദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തിൽ യോഗത്തിന് തീരുമാനത്തിലെത്താനായിരുന്നില്ല.
ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കർ ഭൂമി രാമക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്നായിരുന്നു സുപ്രീംകോടതി വിധി. പള്ളി നിർമിക്കാനായി അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് നൽകണമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കേന്ദ്രസർക്കാറിന് നിർദേശം നൽകിയിരുന്നു.
