
ബാബരി ഭൂമി കേസിൽ ശനിയാഴ്ച വിധി പ്രഖ്യാപിക്കുമെന്ന അറിയിപ്പ് പുറത്തു വന്നതോടെ രാജ്യമെങ്ങും ജാഗ്രത. വിധി ഉണ്ടാകുമെന്നു കണ്ട് യു.പിയിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഈ ആഴ്ച തുടക്കംമുതൽതന്നെ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയിരുന്നു.

തീയതി പുറത്തു വന്നതോടെ സുരക്ഷാ ഏജൻസികൾ കനത്ത ജാഗ്രതയിലാണ്. സമാധാനം നിലനിർത്താൻ എല്ലാ വിഭാഗം ജനങ്ങളും മുൻകൈയെടുക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആഹ്വാനം ഉയർന്നു. അയോധ്യ വിധി ഏതെങ്കിലും സമുദായത്തിന്‍റെ വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിധിക്കുശേഷം സമാധാനം കാത്തുസൂക്ഷിക്കാൻ ട്വിറ്ററിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിലാണ്. യു.പിയിലും ഡൽഹിയിലും വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ വഡോദരയിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.
