വാഷിങ്ടണ്‍: അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍. അധികാരത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ട്രംപിന്റെ വിദ്വേഷ പ്രചരണങ്ങളും വംശീയ-സ്ത്രീവിരുദ്ധ നയങ്ങളും തെരെഞ്ഞടുപ്പില്‍ ചര്‍ച്ചയായി. സ്വന്തം പാര്‍ടിയായ റിപ്പബ്ലിക്കന്‍ പാര്‍ടിയില്‍ നിന്നു തന്നെ എതിര്‍ ശബ്ദമുയരുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ 50 വര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണ. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്‌സിനാണ് വിജയം. അതേസമയം, ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് പെന്‍സ് വിജയച്ചു കയറി.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്; ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ ട്രംപിന് തിരിച്ചടി