
അമിത് ഷായുടെ ഒരു രാജ്യം, ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ ഡി.എം.കെയും സിദ്ധാരാമയ്യയും ഒവൈസിയും കുമാരസ്വാമിയും രംഗത്ത്. വീണ്ടും ഭാഷാ സമരത്തിന് ഒരുക്കമാണെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ പറഞ്ഞു. ഒരു രാജ്യം, ഒരു ഭാഷ വിഷയത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തങ്ങൾ നിരന്തരസമരത്തിലാണ്. അമിത് ഷായുടെ പ്രസ്താവന ഞെട്ടലുണ്ടാക്കി. രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനയാണിത്. അദ്ദേഹം പ്രസ്താവന പിൻവലിക്കാൻ തയാറാകണമെന്നും സ്റ്റാലിൻ പറഞ്ഞു.പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും സ്റ്റാലിൻ ചോദിച്ചു.
അധികാരത്തിൽ എത്തിയത് മുതൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ബി ജെ പി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിന് പറഞ്ഞു. സംസ്കാരവൈവിധ്യത്തെ അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തിങ്കളാഴ്ച ചേരുന്ന പാർട്ടിയുടെ എക്സിക്യുട്ടീവ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെ.ഡി.എസ് നേതാവ് എച്ച്. ഡി കുമാരസ്വാമി പ്രതികരിച്ചു.
ഹിന്ദി എല്ലാവരുടെയും മാതൃഭാഷ അല്ല. ഈ രാജ്യത്തെ വിവിധ മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്കാരം എന്നിവക്കുള്ള അവകാശം ആർട്ടിക്ക്ൾ 29 നൽകുന്നു. ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വയെക്കാളും വലുതാണ് ഇന്ത്യ -എ.ഐ.എം.ഐ.എം നേതാവ് ഉവൈസി ട്വിറ്ററിൽ പറഞ്ഞു.
രാജ്യത്തെ ഒന്നിപ്പിക്കാൻ ഹിന്ദിക്ക് കഴിയുമെന്നും ലോകത്തിനു മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നുമായിരുന്നു അമിത് ഷായുടെ വാദം. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു ബി.ജെ.പി അധ്യക്ഷൻ കൂടിയായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന.
