
കൊച്ചി: പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി. അപകടഭീഷണി സാധൂകരിക്കുന്ന തെളിവില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു. കരയിടിച്ചില്‍ തടയാന്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. വേലിയേറ്റ മേഖല രേഖപ്പെടുത്തിയ 1996ലെ തീരദേശ ഭൂപടം നിലനിൽക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു. തീരദേശ നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ വിധി പറഞ്ഞത്.

അതേസമയം, പദ്ധതി റദ്ദാക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പുതുവൈപ്പ് സമരസമിതി അറയിച്ചു. ജീവിക്കാനുള്ള അവകാശത്തിനാണ് സമരം. മരിക്കേണ്ടി വന്നാലും എൽ.എൻ.ജി ടെർമിനലിനെതിരായ സമരം തുടരും. അപ്പീല്‍ നല്‍കുമെന്നും അവർ കൂട്ടിച്ചേർത്തു.
1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്ന ചൂണ്ടിക്കാട്ടിയാണു പ്രദേശവാസികളായ മുരളി, രാധാകൃഷ്ണൻ എന്നിവർ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പാരിസ്ഥിതികാനുമതിക്കായി പിന്നീടു തയ്യാറാക്കിയ തീരദേശ ഭൂപടപ്രകാരം വേലിയേറ്റ രേഖ ലംഘിച്ചില്ല എന്നാണ് ഐ.ഒ.സി പറയുന്നത്. വാദത്തിനിടയില്‍ തീരദേശ ഭൂപടത്തെചൊല്ലി വലിയ തര്‍ക്കമുണ്ടായിരുന്നു. ജസ്റ്റിസ് ജ്യോതിമണിയായിരുന്നു ആദ്യം വാദം കേട്ടത്. അദ്ദേഹം വിരമിച്ചശേഷമാണു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ബെഞ്ചിലേക്കു കേസ് എത്തുന്നത്.
