കൊച്ചി: കമ്മട്ടിപ്പാടത്തിലൂടെ ആരാധകഹൃദയം കീഴടക്കിയ വിനായകന്‍ എന്ന നടന്‍ എത്രത്തോളം ലളിതം എന്ന് കാണിക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കിലെ അഭിമുഖം. ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടും അതിന്റെ ജാഡയില്ലാതെ അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്ക് വളരെ സത്യസന്ധമായി ഉത്തരം പറഞ്ഞ വിനായകന് ആരാധകരുടെ മനസ്സില്‍ വന്‍ ഹീറോ പരിവേഷം കൂടി നല്‍കി. താര ജാഡയില്ലാതെ സാധാരണക്കാരനില്‍ സാധാരണക്കാരനായി തന്റെ അനുഭവം പറഞ്ഞത് തന്നെയാണ് സോഷ്യമീഡിയയില്‍ വിനായകന്‍ ഫാന്‍സുകാരുടെ എണ്ണം കൂട്ടിയത്. ജാതീയതയെക്കുറിച്ചും, സമൂഹത്തോടുള്ള കാഴ്ച്ചപ്പാടിനെക്കുറിച്ചും കമ്മട്ടിപ്പാടത്തെക്കുറിച്ചും വളരെ ഉള്ളു തുറന്ന അഭിമുഖമായിരുന്നു വിനായകന്റെത്. ജാതിയില്‍ താന്‍ പുലയനാണെന്നും പക്ഷേ അത് തന്നെ അലട്ടാറില്ലെന്നും പറ്റുമെങ്കില്‍ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് വരാനാണ് താന്‍ ശ്രമിക്കുകയെന്നും വളരെ ആത്മാര്‍ത്ഥമായി തന്നെയാണ് വിനായകന്‍ തുറന്ന് പറഞ്ഞത്.

താന്‍ അയ്യങ്കാളി ചിന്താഗതിക്കാരനാണ്. വേണ്ടിവന്നാല്‍ ഫെറാറി കാറില്‍ യാത്ര ചെയ്യും. പറ്റുമെങ്കില്‍ സ്വര്‍ണ്ണകിരീടം തന്നെ വയ്ക്കും. ഒന്നുമില്ലായ്മയില്‍ നിന്ന് ഫൈറ്റ് ചെയ്താണ് താന്‍ മുന്നോട്ട് വന്നത്. തനിക്ക് റിയല്‍ ആവാനാണ് ഇഷ്ട്ടമെന്നും തന്നെത്തന്നെ കോമഡിയാക്കി വില്‍ക്കാന്‍ സാധിക്കില്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് വാര്‍ത്തയറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ അമ്മയെ കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനും ചില ആംഗ്യങ്ങള്‍ കാണിക്കാനും എന്നോട് പറഞ്ഞു. എന്തിനാണ് അത്… ജീവിതത്തിലൊരിക്കലും നല്ല മുഹൂര്‍ത്തങ്ങളില്‍ അമ്മയെക്കെട്ടിപിടിച്ചും ഉമ്മ വച്ചും ശീലമില്ലാത്തവനാണ് ഞാന്‍ അവര്‍ക്ക് വേണ്ടി ഞാന്‍ അഭിനയിക്കണോ. ജീവിതത്തിലും അഭിനയിക്കേണ്ടി വന്നാല്‍ എന്നെ ഞാന്‍ വില്‍ക്കുന്നതിന് തുല്യമല്ലേ. അവര്‍ക്ക് അതായിരുന്നു ആവശ്യമെങ്കില്‍ അവരുടെ ഹിറ്റ് കൂട്ടാനുള്ള തന്ത്രമായിരിക്കും. ഞാന്‍ ജീവിച്ചത് കോമഡിയല്ല അതിനാല്‍ കോമഡി കാണിച്ച് എന്നെത്തന്നെ വില്‍ക്കാന്‍ കഴിയില്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഏഷ്യാനെറ്റിനന്റെ ബഡായി ബംഗ്ലാവിലേക്കുള്ള ക്ഷണം നിരസിച്ചതെന്ന് വിനായകന്‍ പറഞ്ഞു. താന്‍ ജീവിച്ച സാഹചര്യവും തന്റെ അഭിനയവും എല്ലാം ഒരു താര പരിവേഷമില്ലാതെയാണ് വിനായകന്‍ തുറന്ന് പറഞ്ഞത്.