
മാവോയിസ്റ്റുകൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണം ക്രൈംബ്രാഞ്ചിന് നല്കി ഡി.ജി.പി ഉത്തരവിറക്കി. അതേസമയം അട്ടപ്പാടിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. നാല് മാവോയിസ്റ്റുകൾ വെടിയേറ്റാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. നാലുപേര്‍ക്കും വെടിയേറ്റത് അകലെ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അട്ടപ്പാടിയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം സംസ്കരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മൃതദേഹം കാണാൻ തന്നെ അനുവദിക്കണമെന്നും വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നും കല ഹർജിയിൽ ആവശ്യപ്പെട്ടു.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്ന് കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രണ്ട് പേരുടെയും പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തണമെന്ന് ബന്ധുക്കൾ ആവശ്യമുന്നയിച്ചു. രമയുടെ ശരീരത്തില്‍നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. തലയിലും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകളുണ്ട്.
