
റിയാദ് : ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ സൗദി അടക്കമുള്ള മറ്റു അറബ് രാജ്യങ്ങൾ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇതിന്ടെ ഭാഗമായി ഖത്തറിന് മുന്നിൽ വെച്ച 13 ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടി നൽകി. ഈ സമയ പരിധിക്കുള്ളിൽ അവ അംഗീകരിച്ചില്ലെങ്കിൽ ജി.സി.സി കൂട്ടായ്മയില്‍ നിന്ന് അടക്കം ഖത്തറിനെ പുറന്തള്ളുന്ന തീരുമാനമാണ് ഉണ്ടാവുക എന്നും പറയപ്പെടുന്നു. ഇതിന്ടെ ഭാഗമായി സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുള്ള കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി സൗദിയും സംഘവും ഖത്തറിന് നീട്ടിനൽകിയത്. ഇതുകൊണ്ട് തന്നെ കൂടുതൽ അനുകൂല നടപടിക്കായി ഷെയ്ഖ് സബാഹുമായി ചര്‍ച്ച നടത്താന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കുവൈത്തില്‍ എത്തുമെന്നാണു വിവരം.
