അഞ്ച് ദിവസം ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഇരുന്ന ഭര്‍ത്താവിൻ്റെ ദാരുണ മരണം

  • Post category:news
  • Reading time:1 min read
You are currently viewing അഞ്ച്  ദിവസം ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഇരുന്ന ഭര്‍ത്താവിൻ്റെ ദാരുണ മരണം

കാര്‍വാര്‍: ഭാര്യ മരിച്ചതിനെ തുടര്‍ന്ന് അഞ്ചു ദിവസം വെള്ളം പോലും കിട്ടാതെ മൃതദേഹത്തിനരികില്‍ പട്ടിണി കിടന്ന് ഭര്‍ത്താവും ഒടുവില്‍ മരണത്തിന് കീഴടങ്ങി. ശരീരം തളര്‍ന്ന ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിനരികില്‍ 5 ദിവസത്തോളം കഴിച്ചുകൂട്ടി. കാര്‍വാര്‍ ടൗണ്‍ കെഎച്ച് ബി കോളനിയിലെ അനന്ത് കോല്‍ക്കര്‍ (60), ഗിരിജ (55) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ കാര്‍വാറിലാണ് സംഭവം. കുറച്ചു ദിവസങ്ങളായി ഇവരെ വീടിനുപുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചവിവരം പുറത്തറിയുന്നത്. 2016 മുതല്‍ അനന്ത് കോല്‍ക്കര്‍ നടക്കാനാവാതെ തളര്‍ന്നു കിടപ്പായിരുന്നു. പിന്നീട് പക്ഷാഘാതം ബാധിച്ചതോടെ എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ സാധിക്കാതെയായി.ഭാര്യ വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റികൊണ്ടിരുന്നത്. ഹൃദയഘാതം വന്നായിരുന്നു ഗിരിജയുടെ മരണം. ഒരാഴ്ചയായി ഇവരെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ ഗിരിജയുടെ സഹോദരന്‍ സുബ്രഹ്മണ്യ അന്വേഷിച്ച് എത്തിയതോടെയാണ് മരണവിവരം പുറത്തായത്. ഗിരിജയെയും അനന്തിനെയും വീട്ടില്‍ കണ്ടതോടെ പൊലീസിന്റെ സഹായത്തോടെ സുബ്രഹ്മണ്യ ഇവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വീട്ടില്‍ വച്ചുതന്നെ ഗിരിജ മരണപ്പെടുകയായിരുന്നു. എന്നാല്‍ അനന്തിനെ കാര്‍വാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരണപ്പെട്ടു. ഭക്ഷണവും മരുന്നും വെള്ളവും ലഭിക്കാതെയായിരുന്നു അനന്തിന്റെ മരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

0Shares