
തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ചിടത്ത് കോ- ലീ- ബി സഖ്യമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം പച്ചക്കള്ളമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തോല്‍ക്കുമെന്ന പേടിയില്‍ സി.പി.എം ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുകയാണ്. പിണറായി വിജയനാണ് ആർ.എസ്റെ.എസിന്‍റെ പരസ്യ പിന്തുണയോടെ മത്സരിച്ചത്. ഇക്കാര്യങ്ങളിൽ ഒരു മുഖാമുഖം ചർച്ചയ്ക്ക് കോടിയേരി ബാലകൃഷ്ണൻ തയ്യാറുണ്ടോ എന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചു.

കേരളത്തില്‍ കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ കോ-ലീ-ബി സഖ്യമുണ്ടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം. ഈ മണ്ഡലങ്ങളിലെല്ലാം എൻ.ഡി.എ ദുർബല സ്ഥാനാർത്ഥിയെ നിർത്തി യു.ഡി.എഫിന്‍റെ വിജയത്തിനായി ശ്രമിക്കുമെന്നും ഇതിന് പകരമായി തിരുവനന്തപുരത്ത് കോൺഗ്രസ് കുമ്മനം രാജശേഖരന് വോട്ട് മറിക്കുമെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ ഇടത് തരംഗം ഉറപ്പായതോടെ എൽ.ഡി.എഫിനെ ഏതുവിധേനയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും കോടിയേരി ആരോപിച്ചു വടകരയില്‍ കോണ്‍ഗ്രസ് ലീഗ് ബി.ജെ.പി സഖ്യത്തിന് സാധ്യതയെന്ന് സി.പി.എം സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ ആരോപിച്ചതിന് പിന്നാലെയാണ് കോടിയേരിയും സമാനമായ പ്രതികരണവുമായി രംഗത്തെത്തിയത്.
