റിയാദ്: സൗദിയില്‍ പ്രഖ്യാപിച്ച അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് കാലാവധി അവസാനിച്ചു. മൂന്നര ലക്ഷത്തിലേറെ പേര് പൊതുമാപ്പ് നേടി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നിയമവിരുദ്ധരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം കര്‍ശന പരിശോധന നടത്തും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയവും തൊഴിലും നല്കുന്നവര്ക്കും പിടിവീഴും. ‘നിയമലംഘകരില്ലാ രാജ്യം’ എന്ന തലക്കെട്ടില്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഇളവുകാലമാണ് അവസാനിച്ചത്. മാര്‍ച്ച് 28 ന് 90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പാണ് രണ്ട് തവണയായി നീട്ടി നല്‍കിയത്. ഇളവിന്റെ ആനുകൂല്യം മൂന്നര ലക്ഷത്തിലേറെ പേര് ഉപയോഗപ്പെടുത്തി. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് നാട്ടിലേക്ക് പൊതുമാപ്പ് ലഭിച്ച് മടങ്ങിയത്. കഴിഞ്ഞ ജൂണ്‍ 25 വീണ്ടും ഒരുമാസം കൂടി പൊതുമാപ്പ് കാലാവധി നീട്ടി നല്കി. എന്നാല്‍ ഇന്ത്യ, പാകിസ്ഥാന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ എംബസി അധികൃതര്‍ സൗദി തൊഴില്‍, ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന പൊതുമാപ്പ് വീണ്ടും നീട്ടി നല്‍കുകയായിരുന്നു. അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേര് ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി ജവാസാത് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്നലെവരെയുള്ള കണക്കു പ്രകാരം ഇന്ത്യന്‍ എംബസ്സിയില്‍ ലഭിച്ച 33114 അപേക്ഷകളില്‍ 32929പേര്‍ക്കും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി എംബസി അറിയിച്ചു.
ബുധനാഴ്ച മുതല്‍ രാജ്യത്ത് കര്‍ശനമായ തൊഴില്‍, ഇഖാമ പരിശോധനയുണ്ടാകും. പിടിക്കപ്പെട്ടാല്‍ തടവും പിഴയും ലഭിക്കും. സൗദിയിലേക്ക് മടങ്ങാനുമാകില്ല. നിയമലംഘകര്‍ക്ക് ഏതു തരത്തിലുള്ള സഹായം നല്‍കുന്നവരും പിടിയിലാകും. ഇവര്‍ക്കും തടവും പിഴയും നാടുകടത്തലുമുണ്ടാകും. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായാകും പരിശോധന നടത്തുക. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കാളിത്തം വഹിക്കും. അനധികൃത താമസക്കാരെ കണ്ടത്തൊന്‍ രാജ്യത്തെ 13 മേഖലയിലും പരിശോധനയുണ്ടാകും. നിയമലംഘകരെക്കുറിച്ച് വിവരമറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു; അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയവും തൊഴിലും നല്കുന്നവര്ക്കും ഇനി പിടിവീഴും