മനംനൊന്ത് ഇടുക്കി സ്വദേശി ജീവനൊടുക്കിയ സംഭവം: സബ് കളക്ടറായിരുന്ന ശ്രീറാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ബന്ധുക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing മനംനൊന്ത് ഇടുക്കി സ്വദേശി ജീവനൊടുക്കിയ സംഭവം: സബ് കളക്ടറായിരുന്ന ശ്രീറാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ബന്ധുക്കള്‍

തെളിവ് നല്‍കിയിട്ടും ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്ന് ഇടുക്കി സ്വദേശികള്‍. ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ്കളക്ടര്‍ ആയിരുന്ന ശ്രീറാമിനെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. ശ്രീറാമിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്തെഴുതി. വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് കട്ടപ്പന സ്വദേശി കെ.എന്‍.ശിവനായിരുന്നു ആത്മഹത്യ ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടറാമിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാം നടപടിയെടുത്തില്ലെന്ന് ശിവന്റെ സഹോദര പുത്രന്‍ കെ.ബി പ്രദീപ് ആരോപിച്ചു. 2017 ഏപ്രിലില്‍ ആണ് സംഭവം. തുടര്‍ നടപടികള്‍ക്കായി ശ്രീറാം വെങ്കിട്ടരാമന്‍റെ ഓഫീസില്‍ വിവരാവകാശം നല്‍കി. പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നാലു തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ഇതേത്തുടര്‍ന്നു ലഭിച്ചത്. എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു.

ശിവന്‍ പരാതി നല്‍കുന്നതിനു മുന്‍പുള്ള തീയ്യതിയില്‍ പോലും നോട്ടീസ് അയച്ചതായാണു ശ്രീറാമിന്‍റെ മറുപടിയില്‍ കാണുന്നത്. നടപടികള്‍ സ്വീകരിക്കാതെ ശ്രീറാം തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നെന്നും ഇതില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭൂമി തട്ടിയെടുത്തവരെ പോലെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

0Shares