
തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥക്കെതിരെ നടപടി. തദ്ദേശ അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെന്‍റ് ചെയ്തു. സുഗതന് അവധിക്ക് വഴിയൊരുക്കിയതിൽ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി അരുണിമ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം നടന്നിരുന്നു. പിന്നാലെയാണ് നടപടി. സസ്പെൻഷനിലാകുന്ന ആദ്യ കെ.എ.എസ് ഉദ്യോഗസ്ഥ കൂടിയാണിവർ. മന്ത്രി കെ.എം ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിര്‍പ്പ് മറികടന്നാണ് അണ്ടര്‍ സെക്രട്ടറി അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നൽകിയത്.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലർ സുഗതന്‍റെ അയോഗ്യത പ്രശ്നത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ട്ടമാവുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ സാഹചര്യം മേയർ മറികടന്നത് ആഭ്യന്തരവകുപ്പിന്‍റെ മറുപടി കത്താണ്. അവധി അപേക്ഷ കൗണ്‍സിലിൽ വോട്ടിനിട്ട് പാസ്സാക്കിയാൽ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നായിരുന്നു ഉപദേശം. ഇത് ഉയര്‍ത്തിക്കാട്ടി ആറു മാസത്തേയ്ക്ക് അവധി കൊടുത്ത് സുഗതനെ ബിജെപി ഭരണസമിതി രക്ഷിച്ചെടുത്തപ്പോൾ യുഡിഎഫ് സര്‍ക്കാര്‍ വെട്ടിലായി. ജയിൽ സൂപ്രണ്ട് മുഖേന മേയർ വി.വി.രാജേഷിനാണ് സുഗതൻ കത്ത് നൽകിയത്. ഇങ്ങനെ കത്ത് കൊടുത്ത വിവരം സൂപ്രണ്ട് ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു എന്നാണ് വിവരം. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ മന്ത്രി കെ.എം ഷാജി അന്ന് തന്നെ നടപടിക്ക് നിർദേശം നൽകിയിരുന്നു.
