
ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പായ പെന്നി ബ്ലാക്ക് ലേലത്തിന് . മതിപ്പ് ലേല തുക ഏകദേശം 8.25 ദശലക്ഷം ഡോളര്‍. 1840 ലെ ഈ സ്റ്റാമ്പ് ‘ഇപ്പോഴും സുരക്ഷിതമായ ആദ്യത്തെ തപാല്‍ സ്റ്റാമ്പിൻ്റെ ഉദാഹരണമാണ്’ എന്നാണ് ലേല സ്ഥാപനം സോത്ത്ബീസ് പറയുന്നത്.
ഡിസംബര്‍ 7 ന് തങ്ങളുടെ ‘ട്രഷേഴ്‌സ്’ വില്‍പ്പനയില്‍ ഈ സ്റ്റാമ്പിനെ ഉള്‍പ്പെടുത്തുമെന്ന് സോത്ത്ബീസ് വ്യക്തമാക്കിയിട്ടുണ്ട്.വിക്ടോറിയ രാജ്ഞിയുടെ പ്രൊഫൈൽ ഉൾക്കൊള്ളുന്ന പശയുള്ള സ്റ്റാമ്പാണിത് . സ്‌കോട്ടിഷ് രാഷ്ട്രീയക്കാരനും ബ്രിട്ടീഷ് തപാല്‍ സേവന പരിഷ്‌കര്‍ത്താവുമായ റോബര്‍ട്ട് വാലസിൻ്റെ ആര്‍ക്കൈവില്‍ നിന്നുള്ള ഈ സ്റ്റാമ്പ്, രേഖകള്‍ പ്രകാരം 1840 ഏപ്രില്‍ 10 ന് തയ്യാറാക്കിയതാണ്.

ഫ്ലാറ്റ് നിരക്ക് അവതരിപ്പിച്ച പെന്നി ബ്ലാക്ക് 1840 മെയ് 6 മുതൽ ഉപയോഗിച്ചിരുന്നു. അതിനുമുമ്പ് സ്വീകർത്താവ് തപാൽ ചെലവ് നൽകി. “ഇത് ആദ്യത്തെ സ്റ്റാമ്പാണ്, എല്ലാ സ്റ്റാമ്പുകളുടെയും മുൻഗാമിയാണ്, കൂടാതെ നിലവിലുള്ള ഫിലാറ്റലിക് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്,” സോത്ത്ബിയുടെ ട്രഷേഴ്‌സ് സെയിൽ മേധാവി ഹെൻറി ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ആദ്യത്തെ സ്റ്റാമ്പ് ഷീറ്റില്‍ ഉണ്ടായിരുന്നവയില്‍ ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മൂന്ന് പെന്നി ബ്ലാക്കുകളില്‍ ഒന്നാണ് ഈ സ്റ്റാമ്പ്. അച്ചടിച്ച സ്റ്റാമ്പ്കളില്‍ മറ്റ് രണ്ടെണ്ണം ഇപ്പോള്‍ ബ്രിട്ടീഷ് പോസ്റ്റല്‍ മ്യൂസിയത്തിലെ ശേഖരത്തിൻ്റെ ഭാഗമാണ്.
”റോബര്‍ട്ട് വാലസ് തൻ്റെ കൈയൊപ്പോടെ തീയതി രേഖപ്പെടുത്തിയ കുറിപ്പ് എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഉപയോഗിക്കുന്ന തപാല്‍ സ്റ്റാമ്പിൻ്റെ ആദ്യ ഉദാഹരണമാണിതെന്ന വസ്തുതയ്ക്ക് പിന്‍ബലം നല്‍കുന്നു,” എന്ന് ബിസിനസുകാരനും ഫിലാറ്റലിസ്റ്റുമായ സ്റ്റാമ്ബിൻ്റെ ഇപ്പോഴത്തെ ഉടമ അലന്‍ ഹോളിയോക്ക് റോയിട്ടേഴ്സിനോട് പറഞ്ഞു.
വാലസിൻ്റെ ഈ രേഖകള്‍ ഏകദേശം 10 വര്‍ഷം മുൻപാണ് അലന്‍ ഹോളിയോക്കിൻ്റെ കൈവശം വന്നത്. അതിൻ്റെ ആധികാരികത നിര്‍ണ്ണയിക്കാന്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷത്തെ ഗവേഷണം വേണ്ടിവന്നിരുന്നു.ഇപ്പോള്‍ ഈ സ്റ്റാമ്പിന് ദി റോയല്‍ ഫിലാറ്റലിക് സൊസൈറ്റിയുടെയും ബ്രിട്ടീഷ് ഫിലാറ്റലിക് അസോസിയേഷൻ്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. ലേലത്തില്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഉരുപ്പടിയാണ് ഈ സ്റ്റാമ്പ്. പെന്നി ബ്ലാക്കിന് 4 ദശലക്ഷം മുതല്‍ 6 ദശലക്ഷം പൗണ്ട് (5.50 മില്യണ്‍ മുതല്‍ 8.25 മില്യണ്‍ ഡോളര്‍) വില കണക്കാക്കുന്നതായി സോത്ത്ബി പറഞ്ഞു.
