
ദില്ലി: രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത് ഇത് ഇപ്പോൾ നാലായി കുറച്ചു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിൻ്റെ വില കൂട്ടിയതിന് പിന്നാലെയാണ് സാധാരണ ജനങ്ങള്‍ക്കുമേലുള്ള മറ്റൊരു ഇരുട്ടടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും വെട്ടിച്ചുരുക്കി വെറും നാലാക്കിയത്.
14.2 കിലോഗ്രാം എല്‍പിജി റീഫില്‍ ചെയ്യുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴും 700 രൂപയും, പെട്രോളിന് ലിറ്ററിന് 6 രൂപയും, ഡീസലിന് 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം ഈ തീരുമാനം. ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് ഞായറാഴ്ച വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 913 രൂപയായിരുന്നത് 942 രൂപയും കൊല്‍ക്കത്തയില്‍ 939 രൂപയായിരുന്ന സിലിണ്ടറിന് ഇനി 968 രൂപയുമായി. മുംബൈയില്‍ 912 രൂപയായിരുന്നിടത്ത് 941 രൂപയായി മാറി. വാണിജ്യ സിലിണ്ടര്‍ വില കുത്തനെ കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിൻ്റെ വിലയും കുതിച്ചുയരുകയാണ്.
