Categories
international news

അമ്മയുടെ പ്രാർത്ഥന ഫലിച്ചില്ല; വധശിക്ഷയ്ക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ, യെമൻ കോടതി തള്ളിയെന്ന് കേന്ദ്രസർക്കാർ

ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പ്രിയയുടെ മൊഴി

ആറുവർഷം മുമ്പ് യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനായിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു. മൂന്നംഗ ബെഞ്ചാണ് നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിച്ചത്.

സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ്‌ ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.

നൂറുകണക്കിന് ആളുകളാണ് നിമിഷ പ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

തന്നെ തടഞ്ഞു വെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തലാല്‍ അബ്ദുമഹ്ദിയിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയിൽ വാദിച്ചത്.

2017 ജൂലൈ 25നാണ് നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. ഇയാൾക്കൊപ്പം ക്ലിനിക് നടത്തിയ നിമിഷ പ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പ്രിയയുടെ മൊഴി. അയാളിൽ നിന്നും ക്രൂരമായ പീഡനത്തിന് ഇരയായിരുന്നതായും അവർ പറഞ്ഞിരുന്നു.

ക്ലിനിക്കില്‍ ജോലി ചെയ്‌തിരുന്ന യുവതിയുടെയും യുവാവിൻ്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പിന്നീട് വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴ് ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *