Categories
national news trending

സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് ഉദ്ധവ് താക്കറെ; നാല് പതിറ്റാണ്ട് നീണ്ട അകലമൊഴിയുന്നു

സോഷ്യലിസ്റ്റ് അനുഭാവികളായ 21 രാഷ്ട്രീയ പാര്‍ട്ടികളുമായായിരുന്നു ചര്‍ച്ച നടന്നത്

മുംബൈ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് ഉദ്ധവ് താക്കറെയുടെ ശിവസേന. നാല് പതിറ്റാണ്ടോളം ഇരു പാര്‍ട്ടികളും തമ്മിലുണ്ടായിരുന്ന അകലത്തെ മാറ്റി നിര്‍ത്തിയാണ് നിലവിലെ സഖ്യം.

സോഷ്യലിസ്റ്റുകളുമായി പണ്ട് ആദര്‍ശപരമായി പല എതിര്‍പ്പുകളും ഉണ്ടായിരുന്നുവെന്നും ജനാധിപത്യത്തിന് വേണ്ടി അവ സംസാരിച്ച്‌ തീര്‍ക്കാൻ സാധിക്കുന്നതേ ഉള്ളൂവെന്നും യോഗത്തിന് പിന്നാലെ ഉദ്ധവ് താക്കറെ പറഞ്ഞു. സഖ്യം ചരിത്ര പ്രധാനമാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യലിസ്റ്റ് അനുഭാവികളായ 21 രാഷ്ട്രീയ പാര്‍ട്ടികളുമായായിരുന്നു ചര്‍ച്ച നടന്നത്. പണ്ട് സംയുക്ത മഹാരാഷ്ട്ര എന്ന ലക്ഷ്യത്തോടെ തന്‍റെ പിതാവ് ബാല്‍താക്കറെയും മറ്റ് ശിവസേന നേതാക്കളും സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി ധാരണയിലെത്തിയെന്നും അന്ന് ലക്ഷ്യം കാണാൻ ആ സഖ്യം സഹായിച്ചുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

1960കളില്‍ കോണ്‍ഗ്രസ് നേതാവ് സ്റ്റാല്‍വാര്‍ട്ട് എസ്.കെ പടീലിനെതിരെ ജോര്‍ജ് ഫെര്‍ണാണ്ടസ് വിജയിച്ചത് ഒരുമിച്ച്‌ നിന്നാല്‍ പടീലിനെ തോല്‍പിക്കാൻ പറ്റുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം കാരണമാണ്. അതുപോലെ ജനാധിപത്യത്തിന് വേണ്ടി ഒരുമിച്ച്‌ നിന്നാല്‍ ഇപ്പോഴും ഇത് ആവര്‍ത്തിക്കാനാകും. ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ ശക്തരായ സംഘമുണ്ടെങ്കില്‍ മറ്റൊന്നിനേയും ഭയപ്പെടേണ്ടതില്ലെന്നും താക്കറെ പറഞ്ഞു.

നരേന്ദ്രമോദി സ്റ്റേഡയിത്തില്‍ വെച്ച്‌ പാകിസ്ഥാൻ ക്രിക്കറ്റ് കളിക്കാര്‍ക്ക് നേരെ പൂക്കള്‍ വര്‍ഷിക്കാമെങ്കില്‍ തനിക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി കൈകോര്‍ക്കാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest