Categories
Kerala news

പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പെട്ടെന്ന് പടര്‍ന്നു; അന്വേഷണം തുടങ്ങി

തീ പടരാൻ സഹായിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നോ

കണ്ണൂര്‍: കാറിന് തീപിടിച്ച്‌ ദമ്പതികള്‍ വെന്തു മരിച്ച സംഭവത്തില്‍ ഫോറന്‍സിക് കാറില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു. വാഹനത്തിന് പെട്ടെന്ന് തീ പിടിക്കാന്‍ കാരണമായത് സംശയം ഉയരുന്നുണ്ട്. കാറിൻ്റെ മൂന്‍ഭാഗത്ത് നിന്നും കുപ്പികള്‍ എന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായിട്ടാണ് വിവരം.

വ്യാഴാഴ്‌ചയായിരുന്നു കണ്ണൂര്‍ കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്തും ഭാര്യ റീഷയും കാറില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് വെന്തു മരിച്ചത്. ഡ്രൈവിംഗ് സീറ്റിൻ്റെ ഭാഗത്ത് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. കാറിൻ്റെ പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പടര്‍ന്നതിന് കാരണം വ്യക്തമായിട്ടില്ല.

ഡോര്‍ തുറക്കാനാകാതെ പോയതും സീറ്റ് ബല്‍റ്റ് ഇട്ടിരുന്നതും പ്രജിത്തിനും റീഷയ്ക്കും പ്രശ്‌നമായി. ഫോറന്‍സിക് ഇവിടെ പരിശോധന നടത്തി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. വാഹനത്തില്‍ സെക്കണ്ടുകള്‍ക്കുള്ളില്‍ തീ പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന വസ്തുക്കള്‍ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ട വിഷയമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോകുന്ന വഴിക്കായിരുന്നു അപകടം. പിന്‍ സീറ്റിലിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു. കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപം വ്യാഴാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest