Trending News


സ്വഭാവ സവിശേഷതകള്‍ കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ജനമനസുകളില്‍ കയറിക്കൂടിയ ടെലിവിഷൻ സിനിമ താരം സുബി സുരേഷിൻ്റെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും സിനിമാ ലോകവും. മലയാള ചലച്ചിത്ര, ടെലിവിഷന്‍, മിമിക്രി താരം എന്ന നിലകളില്‍ തിളങ്ങിയ സുബി സ്വപ്രയത്നം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടി. തൻ്റെ അവതരണത്തിലൂടെ കാഴ്‌ചക്കാരെ ഒരു പരിപാടിയുടെ ആദ്യാന്തം പിടിച്ചിരുത്താന്‍ കഴിവുള്ള താരം. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സുബി തിളങ്ങി.
Also Read
സ്വന്തം അസുഖത്തിൻ്റെ അവസ്ഥ പോലും നോക്കാതെ സ്വപ്നങ്ങള്‍ക്ക് പുറകെ ആയിരുന്നു സുബി. സുബിയുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് ഏതൊരു വ്യക്തിയ്‌ക്കും പ്രചോദനം നല്‍കുന്ന അവരുടെ ജീവിതം. ഒരുപാട് കഷ്ടപ്പാടിലൂടെയാണ് നടി കടന്ന് വന്നത്. തുടക്കത്തില്‍ പുരുഷന്മാര്‍ മാത്രം വാണിരുന്ന കോമഡി സ്റ്റേജ് ഷോകളില്‍ അന്നത്തെ കാലത്ത് ഒരു സ്ത്രീയുടെ വരവ് ഒരു ചരിത്രമായിരുന്നു. അവര്‍ക്കിടയില്‍ സുബി തൻ്റെതായ സ്ഥാനം പിടിക്കുകയും ചെയ്‌തു.

കുടുംബത്തിന് വേണ്ടിയുള്ള സുബിയുടെ ജീവിതമായിരുന്നു ഈ കഷ്ട്ടപാടുകള്‍ക്ക് പിന്നില്‍. എൻ്റെ ലോകം എൻ്റെ കുടുംബമാണ്. അവരോടൊപ്പമുള്ള ഓരോ നിമിഷവും എനിക്കു വളരെ വിലപ്പെട്ടതാണ് എന്ന് സുബി എപ്പോഴും പറയുമായിരുന്നു. സുബിയുടെ നാട് തൃപ്പൂണിത്തുറ ആയിരുന്നു. അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ് എന്നിവരായിരുന്നു സുബിയുടെ കുടുംബം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഫിനാന്‍സ് ബിസിനസും ആയിരുന്നു സുബിയുടെ അച്ഛന്.
ആദ്യ കാലങ്ങളില്‍ വാടക വീടുകളിലാണ് താമസിച്ചിരുന്നത്. സുബി ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തൃപ്പൂണിത്തുറയില്‍ തന്നെ അത്യവശ്യം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് താരത്തിൻ്റെ അച്ഛന്‍ പണി കഴിപ്പിക്കുന്നത്. പൂന്തോട്ടവും, പച്ചക്കറി കൃഷിയും ഒക്കെ ചെയ്യാന്‍ പറ്റുന്ന ഒരു കൊച്ചു വീടും സ്ഥലവും ആയിരുന്നു അതെന്നും സുബി തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആ വീട്ടിലെ സന്തോഷവും സമാധാനവും ഏറെക്കാലം നീണ്ടുനിന്നില്ല. ബിസിനസില്‍ അച്ഛന് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ആ വീട് തങ്ങള്‍ക്ക് വില്‍ക്കേണ്ടി വന്നെന്നും സുബി പറയുന്നു. അതിനുശേഷം ആശ്രയം വാടക വീടുകള്‍ തന്നെ ആയിരുന്നുവെന്നും സുബി പറയുന്നു.
എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. അത് തീവ്രമായ ആഗ്രഹമായി മാറി. അതിനുവേണ്ടി അധ്വാനിക്കാന്‍ തുടങ്ങിയെന്നും ആ സ്വപ്നം താനും കുടുംബവും അഞ്ചു വര്‍ഷം മുമ്പേ പൂര്‍ത്തീകരിച്ചെന്നും ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
വലിയൊരു ആഗ്രഹം ബാക്കി വെച്ചാണ് നടി യാത്രയായത്. തൻ്റെ വിവാഹമായിരുന്നു അത്. അവിവാഹിതയായി തുടരുകയായിരുന്നു സുബി. നേരത്തെ ഒരു ഷോയില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്ന സുബി പറഞ്ഞിരുന്നു. തുടര്‍ന്ന് സുബിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ആ സ്വപ്നം ബാക്കിയാക്കിയാണ് താരം യാത്രയായത്.
41 വയസ്സായിരുന്നു സുബി സുരേഷിന്. കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായപ്പോള്‍ ബന്ധു കരള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാതെയാണ് മരണമെത്തിയത്.
സിനിമാല എന്ന പരിപാടിയില്‍ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് സ്റ്റേജ് ഷോകളിലും അതുപോലെയുള്ള മറ്റു പരിപാടികളിലും സ്ഥിരം സാന്നിധ്യമായി. അങ്ങനെ പതുക്കെ പതുക്കെ ശ്രദ്ധേയയായി. സുബി രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ സജീവമായത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്. ഇരുപത് സിനിമകളില്‍ അഭിനയിച്ചു. ചിരിച്ച മുഖത്തോടെ മാത്രം കണ്ട സുബിയുടെ ഈ വിയോഗവര്‍ത്ത ഏറെ വേദന ജനകമാണ്.
‘ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിൻ്റെ അവസാനത്തില്‍ നിന്നാണ്, വീണ്ടും കാണാം’ എന്നാണ് സുബി സുരേഷിൻ്റെ ഫേസ്ബുക്ക് പേജില്‍ അഡ്മിന്‍ കുറിച്ചത്.
ശാസ്ത്രീയമല്ലാത്ത ഡയറ്റ് രീതികളാവാം രോഗം മുര്‍ച്ഛിക്കാനിടയാക്കിയത്, അസുഖത്തെ കുറിച്ച് ഞാന്‍ അറിഞ്ഞപ്പോഴേക്കും അവസാന സ്റ്റേജ് എത്തിയിരുന്നു’; ട്രാന്‍സ്പ്ലാൻ്റെഷന് പരമാവധി ശ്രമിച്ചിരുന്നെന്ന് നടന്‍ ടിനി ടോം പറഞ്ഞു.
‘സുബിയുടെ വിവാഹം വരെ ഉറപ്പിച്ചിരുന്നു, ബന്ധു കരള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു, പ്രതീക്ഷിക്കാതെയാണ് മരണമെത്തിയത്’; സുഹൃത്തിൻ്റെ ഓര്‍മ്മകളില്‍ കലാഭവന്‍ പ്രസാദ് പറഞ്ഞു.
അസുഖങ്ങള്‍ വന്നാലും കാര്യമാക്കാതെ ജോലിയെ സ്‌നേഹിച്ച വ്യക്തിയാണ് സുബിയെന്ന് രമേഷ് പിഷാരടി അനുസ്മരിച്ചു.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം.. തമാശകളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ കലാകാരി.. സുബി സുരേഷിന് ആദരാഞ്ജലികള്‍…

Sorry, there was a YouTube error.