Categories
local news

ലക്‌ഷ്യം കാസർകോട് ജില്ലയുടെ സമഗ്ര വികസനം; പൊതുജന പങ്കാളിത്തത്തോടെ ഓൺലൈൻ ചർച്ചകൾ നടത്താൻ തീരുമാനം

പഠന സൗകര്യമില്ലാത്ത പട്ടികജാതി പട്ടിക വർഗ കുടുംബങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകാൻ യോഗം തീരുമാനിച്ചു.

കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് രൂപം നൽകാൻ പൊതുജന പങ്കാളിത്തത്തോടെ ചർച്ചകൾ നടത്താൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനം. കോവിഡ് സാഹചര്യത്തിൽ നവമാധ്യമങ്ങളിലായിരിക്കും ചർച്ചകൾ. ജൂലൈ രണ്ടാം വാരം മുതൽ ആഴ്ചയിൽ ഒന്നെന്ന നിലയിൽ ചർച്ചകൾ നടത്തും. മന്ത്രിമാരുൾപ്പെടെ ചർച്ചയുടെ ഭാഗമാകും.

ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഓൺലൈൻ ചർച്ചാ പരിപാടി ഉദ്ഘാടനം ചെയ്യും. നിക്ഷേപകരുടെ അഭിപ്രായമുൾപ്പെടെ ചർച്ചയിൽ ഉയർന്നു വരും. ഇതിന്‍റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പദ്ധതിയാവും നിക്ഷേപക സംഗമത്തിൽ അവതരിപ്പിക്കുക.

പഠന സൗകര്യമില്ലാത്ത പട്ടികജാതി പട്ടിക വർഗ കുടുംബങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകാൻ യോഗം തീരുമാനിച്ചു. മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി ആവിഷ്‌കരിക്കും. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും. പരപ്പ, നീലേശ്വരം ബ്ലോക്കുകളിൽ ജൂലൈ 11നും കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളിൽ ജൂലൈ 12നും കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളിൽ ജൂലൈ 13നും കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും.

ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതികൾ സംബന്ധിച്ച് യോഗം ചേരാനും തീരുമാനിച്ചു. നബാർഡ് പദ്ധതിയിൽ പെരിയയിൽ നിർമ്മിക്കുന്ന വ്യാപാര കേന്ദ്രത്തിന് ഡി.പി.ആർ തയ്യാറാക്കി. 868 മാതൃകാ കടകളാണ് ഇവിടെ നിർമ്മിക്കുന്നത്. നബാർഡ് ഫണ്ടുപയോഗിച്ച് മാതൃകാ പദ്ധതിയായി ജില്ലാ ആശുപത്രിയിൽ കെട്ടിടം നിർമ്മിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ കെ. ശകുന്തള, അഡ്വ. എസ്.എൻ. സരിത, ഷിനോജ് ചാക്കോ, ഗീതാ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *