Categories
Kerala local news news trending

തെളിവെടുപ്പിനിടെ പോലീസിനെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ചു; വെടിവെച്ചു വീഴ്ത്തി പോലീസ്; മംഗളൂരു ഉള്ളാളിൽ സംഭവിച്ചത്

മംഗളുരു: ബാങ്ക് കവർച്ചാക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ചത് വെടിവെപ്പിൽ കലാശിച്ചു. മംഗളുരു ബാങ്ക് കവർച്ചാക്കേസിലെ പ്രതിയാണ് ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നീട് പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയാണ് പോലീസ് ഇയാളെ കീഴ്പെടുത്തിയത്. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ളാളിൽ കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സംഭവം. മുംബൈയിൽ താമസിക്കുന്ന കണ്ണൻ മണിയെന്ന പ്രതിയാണ് തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പോലീസുകാരെ ആക്രമിച്ചത്. ഉടൻ പ്രതിരോധിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ഇതോടെ പോലീസ് പ്രതിയുടെ കാലിന് വെടിവെക്കുകയാണുണ്ടായത്. ജനുവരി 15-നാണ് മുംബൈയിൽ നിന്ന് തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ എന്ന ഒന്നാം പ്രതിയും മുംബൈയിൽ താമസിക്കുന്ന ജോഷ്വാ രാജേന്ദ്രനും കണ്ണൻ മണിയും ചേർന്ന് കാറോടിച്ച് മംഗളുരുവിലെത്തുന്നത്. ബാങ്ക് ഉണ്ടായിരുന്ന കെട്ടിടത്തിന് പുറത്തുള്ള സിസിടിവിയിൽ പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വണ്ടിയാണ് അന്വേഷണത്തിൽ നിർണായക തുമ്പായത്. ഈ വാഹന നമ്പർ തേടി മുംബൈയിൽ അന്വേഷണം നടത്തിയ പോലീസിന് ജോഷ്വയുടെയും കണ്ണൻ മണിയുടെയും വിവരങ്ങൾ കിട്ടി. പിന്നീട് മുരുഗാണ്ടി തേവരെന്നയാൾ ഇവരെ കാണാൻ മുംബൈയിലെത്തിയെന്ന വിവരവും കിട്ടി. അങ്ങനെയാണ് തമിഴ്നാട് പോലീസിൻ്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. മോഷണത്തിന് പിന്നാലെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്ന പ്രതികൾ തിരുവനന്തപുരം വഴിയാണ് തിരുനെൽവേലിക്ക് പോയതെന്ന് വ്യക്തമായിട്ടുണ്ട്. ബാങ്കിൽ മോഷണത്തിന് പറ്റിയ സമയമടക്കം കണ്ടെത്തി. കൊള്ള നടത്താൻ പ്രതികളെ സഹായിച്ചത് പ്രദേശവാസികളാകാമെന്നാണ് പോലീസിൻ്റെ നിഗമനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *