Categories
national news trending

ദുബായിയില്‍ 250 കോടിയുടെ ആഢംബര വിവാഹം; സെലിബ്രിറ്റികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ, കള്ളപ്പണം ഒഴുകിയ വഴി തുടങ്ങിയതിങ്ങനെ

ദുബായില്‍ നിന്നും കള്ളപ്പണം ഛത്തീസ്ഗഢിലേക്ക് ഇവര്‍ എത്തിച്ചു

ന്യൂഡല്‍ഹി: മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെണ്ട് ഡയറക്ട്രേറ്റ് പുറത്തുവിട്ടിരുന്നു. ദുബായില്‍ നിന്നും ആപ്പിൻ്റെ ഉടമസ്ഥരായ സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും മുതല്‍ ഛത്തീസ്ഗഢിലെ റായ്‌പൂരിലുള്ള ഹവാല പണമിടപാടുകാരായ സുനില്‍ ദമാനി, അനില്‍ ദമാനി, അസിസ്റ്റണ്ട് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രഭൂഷണ്‍ വര്‍മ്മ തുടങ്ങിയ വഴികളിലൂടെയാണ് കള്ളപ്പണം ഒഴുകിയത്. ഇതുമായി ബന്ധപ്പെട്ട ഇ.ഡി രേഖകളെപ്പറ്റി വിശകലനം ചെയ്യുകയാണിവിടെ.

ദുബായില്‍ നടന്ന ഒരു ആഡംബര വിവാഹത്തോടെയാണ് കേസിനെപ്പറ്റിയുള്ള ചുരുളഴിയുന്നത്. ഈ ആഘോഷങ്ങളില്‍ പങ്കെടുത്ത നിരവധി ബോളിവുഡ് താരങ്ങള്‍ക്കും ഇ.ഡിയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ അന്വേഷണ എജന്‍സി പുറത്തുവിട്ടത്.

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ഹാസ്യതാരം കപില്‍ ശര്‍മ്മ, നടി ഹുമ ഖുറേഷി, ഹിനാ ഖാന്‍ എന്നിവരോട് ഹാജരാകാന്‍ ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നു. ആപ്പിൻ്റെ ഉടമസ്ഥനായ സൗരഭ് ചന്ദ്രക്കറിൻ്റെ വിവാഹത്തിലാണ് നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ പങ്കെടുത്തത്.

250 കോടി ചെലവില്‍ ദുബായില്‍ നടന്ന ആഡംബര വിവാഹത്തില്‍ പങ്കെടുത്ത താരങ്ങളെയും ആപ്പിൻ്റെ പ്രമോഷന് വേണ്ടി പ്രവര്‍ത്തിച്ച താരങ്ങളെയും നിരീക്ഷിച്ച് വരികയാണെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു. ഏകദേശം 15 താരങ്ങളെയാണ് നിരീക്ഷണ വലയത്തിലാക്കിയിരിക്കുന്നത് എന്നാണ് ഇ.ഡി സൂചിപ്പിച്ചത്.

ആപ്പ് പ്രമോട്ട് ചെയ്യുന്നതിൻ്റെ ഭാഗമായി സെലിബ്രിറ്റികള്‍ക്ക് പ്രതിഫലം പണമായാണ് നല്‍കിയത്. പണക്കൈമാറ്റ രീതിയെപ്പറ്റിയും ഇ.ഡി അന്വേഷിച്ച് വരികയാണ്. കള്ളപ്പണം വെളുപ്പിക്കലുമായി അവയ്ക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും ഇ.ഡി വ്യക്തമാക്കി. ഗെയിം, ലോട്ടറി ഫലം തുടങ്ങിയ നിരവധി മേഖലകളില്‍ വാതുവെപ്പ് ഓപ്ഷനുകള്‍ ലഭ്യമാക്കിയ ആപ്പാണ് മഹാദേവ് ബെറ്റിംഗ് ആപ്പ്. കഴിഞ്ഞ നാല് വര്‍ഷമായി ഇവ രാജ്യത്ത് പ്രവര്‍ത്തിച്ച് വരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം ബെറ്റിംഗ് ആപ്പുകളെപ്പറ്റി ഇ.ഡിയ്ക്ക് പരാതി ലഭിച്ചു വരികയായിരുന്നു. ഇവയില്‍ പല ആപ്പുകളുടെയും പ്രമോട്ടര്‍മാരായി എത്തുന്നത് ബോളിവുഡ് സെലിബ്രിറ്റികളുമായിരുന്നു.

ആപ്പ് ഉടമസ്ഥനായ സൗരഭ് ചന്ദ്രക്കറുടെ വിവാഹത്തോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ദുബായില്‍ വെച്ച് നടന്ന ആഡംബര വിവാഹം സംഘാടനം ചെയ്‌ത ഈവണ്ട് മാനേജ്മെണ്ട് കമ്പനിയ്ക്ക് ലഭിച്ചത് 142 കോടി രൂപയായിരുന്നു. അതിഥികളെ എത്തിക്കാനുള്ള പ്രൈവറ്റ് ജെറ്റിൻ്റെ ചെലവുള്‍പ്പെടയുള്ള തുകയായിരുന്നു ഇത്. ഹോട്ടലിലെ താമസ സൗകര്യത്തിനായി ചെലവാക്കിയത് 42 കോടി രൂപയായിരുന്നു.
പിന്നീട് കേസുമായി ബന്ധപ്പെട്ട് 39 സ്ഥലങ്ങളിലാണ് ഇ.ഡി റെയ്‌ഡ് നടത്തിയത്. ഈ പരിശോധനയില്‍ കണ്ടെത്തിയ 417 കോടി രൂപയുടെ സ്വത്തുക്കളും ഇ.ഡി മരവിപ്പിച്ചു.

മഹാദേവ് ആപ്പ് വഴി, ആളുകള്‍ക്ക് അനധികൃത വെബ്‌സൈറ്റുകളിലൂടെ ചൂതാട്ടത്തിനുള്ള അവസരം ഒരുക്കുകയും ഇതിലൂടെ ലഭിക്കുന്ന പണം ബിനാമി ബാങ്ക് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

യു.എ.ഇ ആസ്ഥാനമാക്കിയാണ് മഹാദേവ് ബെറ്റിംഗ് ആപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ഇ.ഡി അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നീട് ഇവയുടെ ഫ്രാഞ്ചൈസികളും രൂപീകരിച്ചു. ഈ ശാഖകള്‍ കോള്‍ സെൻ്റെറുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു. നിരവധി യുവാക്കളെയും ജോലിക്കെടുത്തു.

പുതിയ ഫ്രാഞ്ചൈസികളെ ആകര്‍ഷിക്കുന്നതിനായി വലിയൊരു തുക ചെലവാക്കുകയും ചെയ്‌തു. ഇതിൻ്റെ രേഖകളും ഇ.ഡിയുടെ പക്കലുണ്ട്.

ക്രിക്കറ്റ്, ടെന്നീസ്, ബാഡ് മിൻ്റെണ്‍, പോക്കര്‍, കാര്‍ഡ് ഗെയിമുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ലൈവ് ഗെയിമുകളുമായി ബന്ധപ്പെട്ട വാതുവെപ്പാണ് നടത്തിയത്. ഫ്രാഞ്ചൈസികള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ഗെയിമുകള്‍ രൂപകല്‍പ്പന ചെയ്‌തെന്ന ആരോപണവുമുണ്ട്.

”ചാറ്റ് ആപ്പുകളില്‍ നിരവധി ക്ലോസ്ഡ് ഗ്രൂപ്പുകളും ഇവര്‍ക്കുണ്ട്. ഒരു കോണ്‍ടാക്റ്റ് നമ്പറും ഇവര്‍ വെബ്‌സൈറ്റിലൂടെ നല്‍കുന്നു. വാട്‌സ്ആപ്പിലൂടെ മാത്രമേ ഈ നമ്പറിൽ ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ. ഈ കോണ്‍ടാക്റ്റ് നമ്പര്‍ ഉപയോഗിക്കുന്ന ഉപയോക്താവിന് അടുത്ത രണ്ട് കോണ്‍ടാക്റ്റ് നമ്പര്‍ കൂടി ലഭിക്കും.

പണം നിക്ഷേപിക്കുന്നതിനും വാതുവെപ്പ് നടത്താനുപയോഗിക്കുന്ന ഐ.ഡിയിലേക്ക് പോയിണ്ട് ശേഖരിക്കുന്നതിനുമായി ഈ ആദ്യത്തെ നമ്പറില്‍ ബന്ധപ്പെടാം. ഈ ഐ.ഡികളില്‍ ശേഖരിച്ച പോയിണ്ട്കള്‍ പണമാക്കി മാറ്റുന്നതിന് വെബ്‌സൈറ്റുമായി ബന്ധപ്പെടാനുള്ള നമ്പരാണ് രണ്ടാമത്തേത്,” ഇ.ഡി രേഖകളില്‍ പറയുന്നു.

ഛത്തീസ്ഗഢ് സ്വദേശികളാണ് സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും. ദുബായില്‍ നിന്നും കള്ളപ്പണം ഛത്തീസ്ഗഢിലേക്ക് ഇവര്‍ എത്തിച്ചു. ഇന്ത്യയിലെത്തിയ പണം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, പോലീസുകാര്‍ക്കും ഇടയില്‍ വിതരണം ചെയ്‌തത് സുനില്‍ ദമാനിയും അനില്‍ ദമാനിയുമാണ്. ഛത്തീസ്ഗഢ് എ.എസ്‌.ഐ ചന്ദ്രഭൂഷണ്‍ വര്‍മ്മയാണ് പണം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലെത്തിക്കാന്‍ മധ്യസ്ഥം വഹിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest