Categories
news

കൊണ്ടോട്ടിയില്‍ പട്ടാപ്പകൽ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 15-കാരന്‍; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

പീഡനശ്രമത്തിനിടെ 15കാരൻ്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. തന്നെ നായ ഓടിച്ചപ്പോള്‍ നിലത്ത് വീണുണ്ടായതാണ് മുറിവെന്നായിരുന്നു, ചോദ്യം ചെയ്യലില്‍ ആദ്യം പറഞ്ഞത്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 15-കാരന്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയായ വിദ്യാര്‍ത്ഥിയാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മീശയും താടിയും ഇല്ലാത്ത തടിച്ച ആളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും, ചോദ്യം ചെയ്യാനായി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പഠന ആവശ്യത്തിനായി പോകുന്ന പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമുണ്ടായത്. ഇത് ചെറുത്തപ്പോള്‍ പ്രതി കല്ലുകൊണ്ട് അടിച്ചും ഇടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു.

കുതറി രക്ഷപ്പെട്ട പെണ്‍കുട്ടി നൂറുമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചെരുപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. പീഡനശ്രമത്തിനിടെ 15കാരൻ്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. തന്നെ നായ ഓടിച്ചപ്പോള്‍ നിലത്ത് വീണുണ്ടായതാണ് മുറിവെന്നായിരുന്നു, ചോദ്യം ചെയ്യലില്‍ ആദ്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം വീട്ടുകാരോടും ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രി വിട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *