Categories
news

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട: പോലീസിനെതിരെ കേസെടുത്തു.

കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന സംഭവത്തില്‍ പോലീസിനെതിരെ കേസെടുത്തു. മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റ, തണ്ടര്‍ബോള്‍ട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ വിജയകുമാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജാഫര്‍ മാലിക് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എ. പൗരന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്ക് നല്‍കിയ പരാതിയില്‍ പൗരന്‍ ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയില്‍ നടന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ പ്രതികളായ പോലീസിനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പി.യു.സി.എല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് 2014 സെപ്തംബറില്‍ 16 സുപ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഏറ്റുമുട്ടല്‍ കൊലകള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നതാണ് അവയിലെ സുപ്രധാനമായ നിര്‍ദേശങ്ങളിലൊന്ന്. എന്നാല്‍ നിലമ്പൂരിലെ വെടിവയ്പ്പില്‍ അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് അഡ്വ. പൗരന്‍ പരാതി നല്‍കിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *