Categories
news

ഒരുമാസത്തെ നോട്ട് പ്രതിസന്ധിയുടെ തടവറയില്‍ ജനം.

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി ഒരു മാസം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ സമസ്ത മേഖലകളും നിശ്ചലാവസ്ഥയിലാണ്. പഴയനോട്ടുകള്‍ അവശ്യസേവനത്തിന് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഈ മാസം 15 വരെയാണ്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനമുള്‍പ്പടെ പല നിര്‍ദ്ദേശങ്ങളും പിന്നീട് പലവട്ടം മാറ്റി.

 

ചുരുക്കി പറഞ്ഞാല്‍ ആളുകളുടെ കൈയില്‍ ഒന്നിനും പണമില്ലാത്ത സ്ഥിതി. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മാത്രമല്ല മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ലാതെ നട്ടംതിരിയുകയാണ് സര്‍ക്കാര്‍. എല്ലാ തൊഴില്‍ മേഖലകളും അനിശ്ചിതത്വത്തിലായി. അന്യസംസ്ഥാന തൊഴിലാളികളില്‍ ഏറിയകൂറും സാമ്പത്തിക പരാധീനതകളാല്‍ വട്ടംചുറ്റുകയാണ്. ഭൂമിയുടെ ക്രയവിക്രയവും പാടെ നിലച്ചു. വ്യാപാരമേഖല സ്തംഭിച്ചു. വിനോദ സഞ്ചാരികളുടെ കുറവ് ടൂറിസം മേഖലയെ ക്ഷീണിപ്പിച്ചു. നടപ്പുവര്‍ഷത്തെ ബജറ്റ് നടപ്പാക്കലും വാര്‍ഷിക പദ്ധതികളുമൊക്കെ ഇഴയുകയാണ്.

നോട്ട് പ്രതിസന്ധിയോടെ ഗള്‍ഫില്‍നിന്നുള്ള പണമൊഴുക്ക് കുറഞ്ഞത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ഉല്‍പാദനത്തില്‍ 35 ശതമാനം ഗള്‍ഫ് മലയാളികള്‍ അയക്കുന്ന പണമാണ്. ഒരു മാസം പിന്നിടുമ്പോഴും എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാനുള്ള തുക 2000 രൂപ മുതല്‍ 2500 രൂപയായി തുടരുന്നു. എടിഎമ്മുകളില്‍ വലിയവിഭാഗം പുനഃക്രമീകരിച്ചുവെങ്കിലും ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ഭൂരിഭാഗവും പൂട്ടിയിട്ടിരിക്കുകയാണ്. നോട്ട് അസാധുവാക്കലിലൂടെ സാമ്പത്തിക പ്രയാസത്തില്‍ അമര്‍ന്ന കേരളീയ സമൂഹം പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *