
കാസർഗോഡ്: സ്കൂൾ വിദ്യാർത്ഥികളുടെ ഐ.ടി രംഗത്തുള്ള വളർച്ച വർധിപ്പിക്കാനും സാങ്കേതിക വിദ്യയിൽ പുരോഗതി കൈവരിക്കാനും എന്ന ലക്ഷ്യത്തോടെ സർക്കാർ IT@SCHOOL മുഖേന ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കി വരുന്ന “ലിറ്റിൽ കൈറ്റ്സ്” പദ്ധതി സർക്കാർ അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലും നടപ്പിലാക്കണം എന്ന ആവശ്യം ഉയരുകയാണ്. ഈ ആവശ്യങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരള റെക്കഗ്നൈസ്ഡ് സ്കൂൾ ഹെഡ്മാസ്റ്റർ അസ്സോസിയേറ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് എം.എൽ.എ കല്ലട്ര മാഹിൻ അവർക്കൾക്ക് നിവേദനം നൽകി.
സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന കുട്ടികൾക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുമ്പോൾ സർക്കാർ അംഗീകാരം ഉള്ള അൺഎയ്ഡഡ് മേഖലയിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കുന്നത് തികച്ചും അനീതിയാണെന്ന് ഭാരവാഹികൾ സൂചിപ്പിച്ചു. സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് എന്നീ സംവിധാനങ്ങൾ അൺഎയ്ഡഡ് സ്കൂളുകളിൽ അനുവദിക്കുമ്പോഴും ലിറ്റിൽ കൈറ്റ്സ് പദ്ധതിക്ക് അവസരം ലഭിക്കാത്തത് “ഞങ്ങൾ എന്ത് പിഴച്ചു” എന്ന ചോദ്യം കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉയർന്നതായി ഭാരവാഹികൾ പറഞ്ഞു. ആയതിനാൽ അടിയന്തരമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാകുന്ന ഒരു പൊതുപ്രശ്നം എന്ന നിലയിൽ അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് സംവിധാനം നടപ്പിലാക്കാൻ ആവശ്യമായ കാര്യങ്ങൾ സർക്കാർ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ. രവീന്ദ്രൻ മാസ്റ്റർ, ജനറൽ സെക്രട്ടറി നിസാം മാസ്റ്റർ ബോവിക്കാനം, ശ്യാമള ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
