
ബംഗളുരു: കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചതിന് പിന്നാലെ കർണാടകയിൽ നിയമസഭാ കക്ഷി നേതാവായി ഡി.കെ ശിവകുമാറിനെ തിരഞ്ഞെടുത്തു. സിദ്ധരാമയ്യയാണ് പേര് നിർദേശിച്ചത്. ആഭ്യന്തര മന്ത്രി ജി പരമേശ്വര ഡി.കെ ശിവകുമാറിനെ പിന്താങ്ങി. യോഗത്തിൽ സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. ഇതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഡി കെ ഉന്നയിച്ചു. ബുധനാഴ്ച വൈകിട്ട് 5.15 ആയിരിക്കും ഡി.കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുക. ഡി.കെ യോടൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സിദ്ധരാമയ്യ മുന്നോട്ടുവച്ച നീക്കുപോക്കുകൾ അംഗീകരിച്ചാണ് മന്ത്രിസഭയിൽ അടക്കം പുനസംഘടന ഉണ്ടാവുക എന്നാണ് വിവരം. മകൻ യതീന്ദ്ര സിദ്ധരാമയ്യ മന്ത്രിസഭയിലുണ്ടാകും എന്നാണ് വിവരം. കർണ്ണാടകയിലെ ബി.ജെ.പി കുതിരക്കച്ചവടം മുന്നിൽ കണ്ട് കോൺഗ്രസ് അതീവ ഗൗരവത്തോടെ യാണ് കാര്യങ്ങൾ നീക്കിയത്.
