
കൊച്ചിയില്‍ ഇടപ്പള്ളിയിലെ ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. ലുലു മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തുണിസഞ്ചിയിൽ പൊതിഞ്ഞശേഷം ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. അറുപതിന് മുകളിൽ പ്രായമുള്ള മധ്യവയസ്‌കനാണ് തോക്ക് ഉപേക്ഷിച്ചതെന്നാണ് സൂചന. ഇയാളെ കുറിച്ചും മാളിലേക്കെത്തിയ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 1964 മോഡൽ തോക്കാണ് കണ്ടെത്തിയത്. തോക്കും വെടിയുണ്ടകളും ഫോറൻസിക് പരിശോധനക്ക് അയച്ചു.
