
കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. പ്രമേയം പാസായത് ഐക്യഘണ്‌ഠേനെയാണ്. സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്‍റെ അഭിപ്രായം പറഞ്ഞുവെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.
പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോൾ ബി.ജെ.പി അംഗം ഒ. രാജഗോപാൽ നിയമ സഭയിലുണ്ടായിരുന്നിട്ടും എതിർത്തില്ല. നിയമസഭയിൽ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിർത്തിരുന്നില്ല. കർഷകർക്ക് ഉത്പന്നങ്ങൾ എവിടെയും കൊണ്ട് പോയി വിൽപന ചെയ്യാൻ സാധിക്കുന്നതാണ് കാർഷികനിയമങ്ങൾ എന്നായിരുന്നു ഒ. രാജഗോപാൽ സഭയിൽ പറഞ്ഞത്.

ഈ നിയമത്തെ എതിർക്കുന്നവർ കർഷകരുടെ താത്പര്യങ്ങൾക്ക് എതിരായി നിൽക്കുന്നവരാണ്. ഈ നിയമം കോൺഗ്രസ് മുൻപ് അവരുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളതും സി.പി.ഐ.എം അവരുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിയമം പാസാക്കിയതെന്നും അദ്ദേഹം പറയുകയുണ്ടായി.
