
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. എട്ട് തൊഴിലാളികൾക്ക് ദാരുണ അന്ത്യം. നിരവധി പേർക്ക് പരുക്കേറ്റു. പ്ലാന്റിലെ സ്റ്റീൽ ഉരുക്കുന്ന ഭാഗത്താണ് ദുരന്തമുണ്ടായത് എന്നാണ് വിവരം. ഏകദേശം 1,600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കായിരുന്നു ഉണ്ടായിരുന്നത്. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ അപകടം സംഭവിച്ചു. മരിച്ച എട്ട് പേരിൽ അഞ്ച് പേർ സ്ഥിരം ജീവനക്കാരും മൂന്ന് പേർ കരാർ തൊഴിലാളികളുമാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം പ്രഖ്യാപിച്ചു. മരിച്ച ഓരോ തൊഴിലാളിയുടെയും അടുത്ത ബന്ധുക്കൾക്ക് പി.എം.എൻ.ആർ.എഫിൽ നിന്ന് 2 ലക്ഷം രൂപ യും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം നൽകും.
