
ബദിയടുക്ക: ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടി പുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷമാവുകയാണ്. ഇന്നലെ ചൊവ്വാഴ്ച വൈകിട്ട് രണ്ട് വലിയ ആടുകളെയാണ് ആക്രമിച്ച് കൊന്നത്. പുണ്ടൂരിലെ അജ്ജാവരം ആസ്യമ്മയുടെ രണ്ട് ആടുകൾക്കാണ് ജീവൻ നഷ്ടമായത്. ഉച്ചക്ക് ശേഷം സമീപത്തെ പറമ്പിൽ മേയാൻ കെട്ടിയതായിരുന്നു ആടുകളെ. വൈകിട്ട് ശബ്ദം കേട്ടാണ് സമീപവാസികൾ ഓടിക്കൂടിയത്. അപ്പോഴേക്കും രണ്ട് ആടുകൾക്കും ജീവൻ നഷ്ടമായിരുന്നു. 15 ദിവസം പ്രായമായ രണ്ട് ആട്ടിൻ കുട്ടിയുള്ള ‘അമ്മ ആടിനെയും അടുത്തിടെ കുഞ്ഞിവെക്കാറായ ആടിനെയുമാണ് കുടുംബത്തിന് നഷ്ടമായിട്ടുള്ളത്. ആടുകളെ നഷ്ട്ടമായ ദുഃഖത്തിലാണ് കുടുംബം ഇപ്പോൾ കഴിയുന്നത്.
ജനവാസ മേഖലയിൽ അലഞ്ഞുതിരിയുന്ന തെരുവ് നായ നാട്ടുകാർക്ക് വലിയ ഭീഷണിയുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. മദ്രസയിലേക്ക് നടന്നുപോകുന്ന കുട്ടികൾ, വീട്ടുമുറ്റത്തു കളിക്കുന്ന ചെറിയ കുട്ടികളുടെ അടക്കം ജീവന് തന്നെ ഇത് ഭീഷണിയാണ്. ഈ പ്രദേശങ്ങളിൽ തെരുവ് നായ കോഴികളെ ആക്രമിച്ച് കൊന്നുതിന്നുന്നതും സഹജമായിരിക്കുകയാണ്. നിരവധി വീടുകളിലെ കോഴികളെയാണ് ഇതിനകം നഷ്ടമായിട്ടുള്ളത്. തെരുവ് നായകളെ ഇല്ലാതാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. പഞ്ചായത്ത് അധികാരികൾ ഉണർന്ന് പ്രവർത്തിചില്ലങ്കിൽ പ്രതിഷേധം അടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
