
കാസർകോട്: സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക – മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം. ഹക്കീം ഫൈസി അദൃശ്ശേരിയുടെ പ്രസംഗത്തിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഖാസി ആക്ഷൻ കമ്മിറ്റി ഉപാദ്ധ്യക്ഷൻ ഉബൈദുല്ലാഹ് കടവത്ത്, ചെമ്പിരിക്ക ജുമാമസ്ജിദ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സർദാർ മുസ്തഫ എന്നിവർ ചേർന്ന് നൽകിയ പരാതിയിൽ നടപടി കൈകൊണ്ടു. കണ്ണൂർ റേഞ്ച് DIG ക്ക് അന്വേഷണ ചുമതല നൽകിയതായുള്ള വിവരം പരാതിക്കാർക്ക് ലഭിച്ചു. മരണം നടന്ന് 15 വർഷം കഴിഞ്ഞിട്ടും സി.ബി.ഐ അടക്കമുള്ള വിവിധ ഏജൻസികൾ അന്വേഷിച്ചിട്ടും പ്രതികളിലേക്ക് എത്താത്തതിനാൽ വലിയ നിരാശയിലാണ് നാട്ടുകാർ. ഖാസിയെ സ്നേഹിച്ചിരുന്ന വിശ്വാസികൾ കൊലയാളികളെ കണ്ടത്താനാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും കഴിയുന്നത്. കേസ് തെളിയിക്കാൻ ആക്ഷൻ കമ്മിറ്റിയും ഖാസിയുടെ കുടുംബവും ഇപ്പോഴും ശ്രമങ്ങൾ നടത്തുന്നുണ്ട്.

അബ്‌ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പല തെളിവുകളും കയ്യിലുണ്ടെന്ന് ഹക്കീം ഫൈസി ആദ്യശ്ശേരി ഒരു പൊതുവേദിയിൽ പ്രസംഗിച്ചിരുന്നു. ഈ പ്രസംഗമാണ് പരാതിക്കും തുടരന്വേഷണത്തിനും കാരണം. കൊലയാളി സംഘം പണ്ഡിത സംഘടനയെ പോലു വിലക്കെടുത്തിരിക്കുന്ന അവസ്ഥയാണെന്ന് പരാതിക്കാർ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഒട്ടനവധി വിവരങ്ങളും ഡിജിറ്റൽ തെളിവുകളടക്കമുള്ള രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറാണെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനകീയ അന്വേഷണ റിപ്പോർട്ടിൽ സംഭവം കൊലപാതകമാണെന്ന സൂചന നൽകുന്നുണ്ട്. എന്നാൽ CBI അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ ആത്മഹത്യ എന്ന നിലയിൽ റിപ്പോർട്ട് നൽകിയത് ആശയ കുഴപ്പം ഉണ്ടാക്കുന്നു. ബാഹ്യ ശക്തികൾക്ക് വഴങ്ങാതെയുള്ള അന്വേഷണമാണ് നാട്ടുകാരുടെ ആവശ്യം. കൊലയാളികളെ കണ്ടെത്താൻ സാധിക്കുമെന്ന് ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും കുടുംബവും ഇപ്പോഴും കരുതുന്നു. തുടർ അന്വേഷണത്തിൽ വലിയ പ്രതീക്ഷയിലാണ് നാടും നാട്ടുകാരും.
