
ബെയ്‌റൂട്ട്: ഇറാൻ – അമേരിക്ക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ നബാത്തേഹ് ഗവര്‍ണറേറ്റില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടുവെന്ന് ലെബനൻ്റെ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനും യു.എസും ഓൺലൈൻ സമാധാനക്കരാറില്‍ എത്തിയ സാഹചര്യത്തിലും ലെബനനിലേക്കുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍ എന്നത് ആശങ്ക ശക്തമാക്കുന്നു. ലെബനനിനെ ആക്രമിച്ചാൽ അത് ഇറാനെ ആക്രമിച്ചതായി കണക്കാക്കി തിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ അയവുണ്ടാവില്ല എന്നും പറയപ്പെടുന്നു.
ഇസ്രയേലി സേന പൂര്‍ണമായും ലെബനനില്‍ നിന്നും പിൻവാങ്ങണമെന്നും ഇറാൻ ആവശ്യപ്പെട്ടു. പിന്‍വാങ്ങിയില്ലെങ്കില്‍ ഈ യുദ്ധത്തിന് അവസാനം ഉണ്ടാകില്ലെന്നും നിരന്തരമായി ഇസ്രയേല്‍ തെക്കന്‍ ലെബനനില്‍ നടത്തുന്ന അധിനിവേശം യു.എസുമായുള്ള കരാറിൻ്റെ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അഭിപ്രായപ്പെട്ടിരുന്നു. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്ക ഇസ്രായേലിന് എതിരെ തിരിയാനും സാധ്യതയുണ്ട്.
