
മഞ്ചേശ്വരം: കേരള ഗ്രാമീണ ബാങ്ക് ജപ്തിഭീഷണിയിൽ ഭയന്ന് സഹായം അഭ്യർത്ഥിച്ച എൻഡോസൾഫാൻ ദുരിതബാധിതയും കുടുംബത്തിനും ആശ്വാസം. മഞ്ചേശ്വരം മണ്ഡലത്തിലെ മീഞ്ച പഞ്ചായത്തിൽ ബാളിയൂറിലെ തീർത്ഥയും കുടുംബവുമാണ് ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയത് കാരണം ജപ്തിഭീഷണി നേരിട്ടത്. സാമ്പത്തികമായി തകർന്ന കുടുംബത്തിൻ്റെ കേറികിടക്കാനുള്ള വീടും സ്ഥലവും ബാങ്ക് ലേലം ചെയ്യുന്നതായുള്ള ബോർഡ് വീടിൻ്റെ മുൻപിൽ കേരള ഗ്രാമീണ ബാങ്ക് സ്ഥാപിച്ചിരുന്നു. ഈ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ ശ്രദ്ധയിൽപെട്ട എ.കെ.എം അഷ്‌റഫ് എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ബാങ്ക് അധികൃതരുമായി സംസാരിക്കുകയും ചെയ്തു. മഞ്ചേശ്വരം എം.എൽ.എ നേരിട്ട് വീട്ടിൽ എത്തിയാണ് വിഷയത്തിൽ ഇടപെട്ടത്. ബാങ്ക് അധികൃതരുമായി സംസാരിച്ച് പരമാവധി ഇളവ് ചോദിച്ചു. പണം ഒരാഴ്ചക്കക്കം ബാങ്കിലടക്കാമെന്ന് ഉറപ്പ് എ.കെ.എം അഷ്‌റഫ് എം.എൽ.എ നൽകി. ഇതോടെ ജപ്തി നടപടിയിൽ നിന്നും അധികൃതർ പിൻമാറി. സംഭവം ഫേസ് ബുക്കിലുടെ എം.എൽ.എ അറിയിക്കുകയും ചെയ്തു.
